ഇറാന് നേരെ പരിഹാസവുമായി ഡോണാൾഡ് ട്രംപ്. ഖമനേയിയുടെ സംസ്കാരം ചടങ്ങിനായി ഇറാന് ഒരാഴ്ചത്തെ അവധി നൽകിയെന്നാണ് ട്രംപിന്റെ പരാമർശം. ഇറാനിൽ ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചതിനിടെ പരിഹാസവുമായി ട്രംപ് രംഗത്തെത്തിയത്.
വാഷിങ്ടൺ: ഇറാനിൽ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചതിനിടെ പരിഹാസവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അമേരിക്ക നല്ലവരായതുകൊണ്ടാണ് സംസ്കാര ചടങ്ങിനായി ഒരാഴ്ച അവധി നൽകിയതെന്ന് ട്രംപ് പരിഹസിച്ചു. യുഎസിന്റെ 250-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി മൗണ്ട് റഷ്മോറിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെ ആണ് ട്രംപിൻ്റെ പരിഹാസം. ഇറാനെ അമേരിക്ക അടിച്ചു നിലംപരിശാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.
"നമ്മൾ ഇറാനെ അടിച്ചു നിലംപരിശാക്കി. അവർക്ക് എങ്ങനെയെങ്കിലും ഒത്തുതീർപ്പിലെത്താൻ വെപ്രാളമാണ്. നമ്മൾ നല്ലവരായതുകൊണ്ട് അവരുടെ ഒരു സംസ്കാര ചടങ്ങിനായി നമ്മൾ അവർക്ക് ഒരാഴ്ചത്തെ അവധി നൽകി" - ട്രംപ് പറഞ്ഞു.
യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്ക് തുടങ്ങിയതിനിടെ ആണ് ട്രംപിൻ്റെ പ്രകോപനപരമായ പരിഹാസം. ഇറാനിലും ഇറാഖിലുമായി നടക്കുന്ന സംസ്കാര ചടങ്ങുകൾ ജൂലൈ നാലിന് ആരംഭിച്ച ജൂലൈ ഒൻപതുവരെ നീളും. നിലവിൽ ഇറാൻ്റെ തലസ്ഥാനമായ ടെഹ്രാനിലെ മൊസല്ല പ്രാർത്ഥന സമുച്ചയത്തിൽ അലി ഖമനേയിയുടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചു. ജൂലൈ ആറിന് ടെഹ്രാനിൽ വിലാപ യാത്ര നടക്കും. ഇതിൽ രണ്ട് കോടിയോളം പേർ പങ്കെടുക്കമെന്നും നഗരചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒത്തുകൂടലായിരിക്കും ഇതെന്നും ടെഹ്രാൻ മേയർ അലിറേസ സകാനി അറിയിച്ചു.
ജൂലൈ ഏഴിന് ഇറാനിലെ ആത്മീയ കേന്ദ്രമായ ക്വാമിലേക്ക് എത്തിക്കുന്ന ഭൗതികദേഹം ഇവിടുത്തെ ചടങ്ങുകൾക്ക് ശേഷം പിറ്റേദിവസം ഇറാഖിലെ നജാഫ്, കർബാല എന്നീ നഗരങ്ങളിലേക്ക് എത്തിക്കും. ജൂലൈ ഒൻപതിന് ഇറാനിലെ പുണ്യനഗരമായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തിലാണ് ഖബറടക്കം നടക്കുക. ഖമനേയിയുടെ ജന്മനാട് കൂടിയാണ് മഷ്ഹദ്.


