അമേരിക്കൻ സേനയിലെ എലൈറ്റ് വിഭാഗമായ 82-ാം എയർബോൺ ഡിവിഷനിൽ നിന്നുള്ള ആയിരക്കണക്കിന് സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ പെന്റഗൺ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്
ന്യൂയോർക്ക്: പശ്ചിമേഷ്യയിലേക്ക് അമേരിക്ക ആയിരക്കണക്കിന് സൈനികരെ വിന്യസിക്കാൻ ഒരുങ്ങുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. അമേരിക്കൻ സേനയിലെ എലൈറ്റ് വിഭാഗമായ 82-ാം എയർബോൺ ഡിവിഷനിൽ നിന്നുള്ള ആയിരക്കണക്കിന് സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ പെന്റഗൺ പദ്ധതിയിടുന്നതായി ഈ വിഷയവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. ഇറാനുമായി ചർച്ചകൾക്ക് ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും, മേഖലയിലെ വൻതോതിലുള്ള സൈനിക സന്നാഹം കനത്ത ആശങ്കയ്ക്ക് വക നൽകുന്നതാണെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.
പശ്ചിമേഷ്യയിൽ എവിടെയാണ് ഇവരെ വിന്യസിക്കുന്നതെന്നോ എപ്പോഴാണ് ഇവർ അവിടെ എത്തിച്ചേരുകയെന്നോ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥർ നൽകിയ വിവരമനുസരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗ് കേന്ദ്രീകരിച്ചാണ് നിലവിൽ ഈ സൈനികർ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വൈറ്റ് ഹൗസ് മറുപടി നൽകിയില്ലെന്നും റിപ്പോർട്ട് വിശദമാക്കുന്നത്. ഇറാനിലേക്ക് സൈനികരെ അയക്കാൻ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് റോയിട്ടേഴ്സിനോട് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഭാവിയിൽ മേഖലയിൽ ഉണ്ടായേക്കാവുന്ന സൈനിക നീക്കങ്ങൾക്കുള്ള സജ്ജീകരണമായാണ് സൈനികരെ അയയ്ക്കാനുള്ള നീക്കം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ആഴ്ച യുഎസ്എസ് ബോക്സർ എന്ന യുദ്ധക്കപ്പലിലും അനുബന്ധ കപ്പലുകളിലുമായി ആയിരക്കണക്കിന് മറീനുകളെയും നാവികരെയും വിന്യസിച്ചതിന് പുറമെയാണിതെന്നാണ് റിപ്പോർട്ട്.
പശ്ചിമേഷ്യയിൽ ഇറാന്റെ ഊർജ്ജനിലയങ്ങൾക്ക് നേരെ അഞ്ച് ദിവസത്തേക്ക് ആക്രമണം ഉണ്ടാകില്ലെന്ന് ട്രംപ് ഉറപ്പ് നൽകിയത് ഒരു ദിവസം മുൻപാണ്. കൂടുതൽ ശക്തമായ ആക്രമണത്തിന് മുന്നോടിയായി ആയുധങ്ങളും സൈനിക സന്നാഹങ്ങളും ഇസ്രായേലിൽ എത്തിക്കാനുള്ള സാവകാശം നേടാനാണ് ഈ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനമെന്നായിരുന്നു ഇറാൻ ട്രംപിന്റെ നീക്കത്തേക്കുറിച്ച് വിലയിരുത്തിയത്. ഇത് ശരി വയ്ക്കുന്നതാണ് റോയിട്ടേഴ്സ് പുറത്ത് വിട്ട വിവരം.

