ഇറാനെതിരെ ആഞ്ഞടിച്ച് ഡോണാൾഡ് ട്രംപ്
ട്രംപ് ഭരണകൂടത്തിന്‍റെത് നിരാശാജനകമായ നടപടിയാണെന്ന് ഇറാന്‍ വിമര്‍ശിച്ചു. എന്നാല്‍ ഇറാനുമായി നയതന്ത്രചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്ന് കിടക്കുകയാണെന്നാണ് അമേരിക്കയുടെ നിലപാട്.
വാഷിംങ്ടണ്‍: ഇറാനെതിരെ കടുത്ത വിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. യാഥാർത്ഥ്യം മനസിലാക്കാത്ത നേതാക്കൾ പറയുന്നതെല്ലാം വിവരക്കേടെന്നാണ് വിമർശനം. ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയതിനെ ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനി വിമർശിച്ചിരുന്നു. നീക്കം വൈറ്റ്ഹൗസിന്റെ ബുദ്ധിമാന്ദ്യമാണ് തെളിയിക്കുന്നതെന്നാണ് റുഹാനി പറഞ്ഞത്. ഈ പാരമർശമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയ്ക്കുമേലും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ട്രംപ് ഭരണകൂടത്തിന്‍റെത് നിരാശാജനകമായ നടപടിയാണെന്ന് ഇറാന്‍ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ അടക്കമുള്ളവര്‍ക്കെതിരെ അമേരിക്ക കടുത്ത ഉപരോധം പ്രഖ്യാപിച്ചത്. ഗള്‍ഫ് കടലില്‍ എണ്ണക്കപ്പലുകള്‍ക്കെതിരായ ആക്രമണത്തോടെയാണ് ഇറാന്‍-അമേരിക്ക ബന്ധം വഷളായത്. അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതോടെ അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമായി.
ഇതിനോടുള്ള പ്രതികരണമായാണ് ഇപ്പോഴത്തെ ഉപരോധ നടപടികള്‍. ഇറാന്‍ വിദേശകാര്യമന്ത്രിക്കെതിരെയും ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.