ദരിദ്രരാജ്യങ്ങൾക്ക് 120 ദശലക്ഷം കൊവിഡ് പരിശോധന കിറ്റുകൾ: ലോകാരോഗ്യ സംഘടന
അബട്ട്, എസ്ഡി ബയോ സെൻസർ എന്നീ മരുന്ന് നിർമ്മാണ കമ്പനികൾ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേർന്നാണ് കിറ്റുകൾ ലഭ്യമാക്കുന്നത്. 6 മാസത്തിനകം കിറ്റുകൾ ലഭ്യമാക്കുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
ജനീവ: ദരിദ്ര രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധനാകിറ്റുകൾ ലഭ്യമാക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. ആദ്യഘട്ടത്തിൽ 5 ഡോളർ നിരക്കിൽ റാപ്പിഡ് പരിശോധനാകിറ്റുകൾ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനം പറഞ്ഞു. പിന്നീട് നിരക്ക് കുറയ്ക്കും. 120 ദശലക്ഷം കൊവിഡ് പരിശോധനാ കിറ്റുകളാണ് ഇത്തരത്തിൽ ലഭ്യമാക്കുക. അബട്ട്, എസ്ഡി ബയോ സെൻസർ എന്നീ മരുന്ന് നിർമ്മാണ കമ്പനികൾ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേർന്നാണ് കിറ്റുകൾ ലഭ്യമാക്കുന്നത്. 6 മാസത്തിനകം കിറ്റുകൾ ലഭ്യമാക്കുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
മിനിറ്റുകൾക്കുള്ളിൽ കോവിഡ് -19 പരിശോധന ഫലം ലഭിക്കുന്ന സംവിധാനം വികസ്വര-അവികസിത രാജ്യങ്ങൾക്ക് ഏറെ സഹായകരമാവുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അടുത്ത ആറുമാസത്തിനകം 133 രാജ്യങ്ങളിൽ ഈ കിറ്റ് നൽകാനാണ് തീരുമാനം. നടപ്പിലാക്കാൻ എളുപ്പവും വിലകുറഞ്ഞതും വേഗത്തിൽ ഫലം ലഭിക്കുന്നതുമായിരിക്കും ഈ പരിശോധനാ കിറ്റുകളെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പുതിയതും ഉപയോഗിക്കാൻ സൗകര്യപ്രദവുമായ പരിശോധന സംവിധാനം വഴി 15-30 മിനിറ്റുകൾക്കുള്ളിൽ ഫലം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ലോകാരോഗ്യസംഘടനയുടെ പുതിയ നടപടി. ആരോഗ്യ പ്രവർത്തകരും ലബോറട്ടറികളും കുറവുള്ള രാജ്യങ്ങളിൽ കോവിഡ് പരിശോധന അഞ്ച് ഡോളർ ചെലവിൽ നടത്താനാകുമെന്നതാണ് ഇതിൻെറ പ്രത്യേകത. മരുന്ന് നിർമാതാക്കളായ അബോട്ടും എസ്.ഡി ബയോസെൻസറും ചാരിറ്റബിൾ ബിൽ, മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ച് ആറ് മാസത്തിനുള്ളിൽ 120 ദശലക്ഷം പരിശോധനകൾ നടത്താൻ കരാറായിട്ടുണ്ട്.