ഗോളടിപൂരമായി മാറിയ മത്സരത്തില്‍ താരമായത് മുംബൈയുടെ മധ്യനിര താരം റൌളിന്‍ ബോർജസാണ്.
മഡ്‍ഗാവ്: ഐഎസ്എല്‍ ഏഴാം സീസണിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്ന്. മുംബൈ സിറ്റിയും എഫ്‍സി ഗോവയും ഏറ്റുമുട്ടിയ മത്സരത്തെ അങ്ങനെ വിശേഷിപ്പിക്കാം. സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ഇരു ടീമും കൂടി ആറ് ഗോളുകളാണ് വലയിലെത്തിച്ചത്. ഗോളടിപൂരമായി മാറിയ മത്സരത്തില്‍ താരമായത് മുംബൈയുടെ മധ്യനിര താരം റൌളിന്‍ ബോർജസാണ്.
മത്സരത്തില്‍ മുംബൈയുടെ മൂന്നാം ഗോള്‍ നേടിയത് ബോർജസായിരുന്നു. 8.29 പോയിന്‍റ് നേടിയാണ് ഹീറോ ഓഫ് ദ് മാച്ച് പുരസ്‍കാര നേട്ടം. ഗോളിന് പുറമേ മൂന്ന് വിജയകരമായ ടാക്കിളുകളും മൂന്ന് ക്ലിയറന്‍സുകളും താരത്തിന്‍റെ പേരിലുണ്ട്. നേരത്തെ ഒഡിഷ എഫ്‍സിക്ക് എതിരായ മത്സരത്തിലും ബോർജസ് പുരസ്‍കാരം നേടിയിരുന്നു.
ബോർജസ് ഗോവയിലൂടെ വളർന്നവന്‍
സ്‌പോര്‍ട്ടിംഗ് ഗോവയിലൂടെ കളിച്ചുവളര്‍ന്ന താരം അവര്‍ക്ക് വേണ്ടി 59 മത്സരങ്ങളില്‍ മൂന്ന് ഗോള്‍ നേടി. 2016ല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലെത്തി. മൂന്ന് സീസണില്‍ അവരെ തുടര്‍ന്ന താരം 48 മത്സരങ്ങളില്‍ നാല് ഗോളും നേടി. ഇതിനിടെ 2017ല്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി ലോണ്‍ അടിസ്ഥാനത്തിലും കളിച്ചു. പിന്നാലെ കഴിഞ്ഞ സീസണില്‍ മുംബൈയിലെത്തുകയായിരുന്നു.

