കലോത്സവം രണ്ടാം ദിനം; മുന്നേറി കോഴിക്കോട്, കാഞ്ഞങ്ങാട്ട് ബ്ലോക്കോട് ബ്ലോക്ക്!
ജനപ്രിയ ഇനങ്ങളായ ഒപ്പന തിരുവാതിര എന്നിവയ്ക്ക് പുറമേ കാസർകോടിന്‍റെ തനത് കലാരൂപമായ യക്ഷഗാനവും ഇന്ന് അരങ്ങിലെത്തും. ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം കുച്ചിപ്പുടി മത്സരങ്ങളും ഇന്നുണ്ട്.
കാസർകോട്: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ കോഴിക്കോട് ജില്ല മുന്നേറ്റം തുടരുകയാണ്. മത്സരങ്ങൾ അൽപസമയത്തിനകം തുടങ്ങും. ജനപ്രിയ ഇനങ്ങളായ ഒപ്പന തിരുവാതിര എന്നിവയ്ക്ക് പുറമേ കാസർകോടിന്‍റെ തനത് കലാരൂപമായ യക്ഷഗാനവും ഇന്ന് അരങ്ങിലെത്തും. ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം കുച്ചിപ്പുടി മത്സരങ്ങളും ഇന്നുണ്ട്.
കലോത്സവത്തിലെ ആദ്യ ദിനമുണ്ടായ പരാതികളെല്ലാം പരിഹരിക്കാൻ നടപടിയെടുത്തായി മന്ത്രി ഇ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വേദികൾക്ക് മുന്നിലെ ഗതാഗതകുരുക്ക് കുറയ്ക്കാൻ വാഹനങ്ങൾ വഴിതിരിച്ച് വിടും. ഭക്ഷണ വിതരണത്തെകുറിച്ചുള്ള പരാതികളും പരിഹരിക്കാൻ നടപടിയുണ്ടാകുമെന്നാണ് മന്ത്രി നൽകുന്ന ഉറപ്പ്.
ആദ്യം ദിനം മത്സരിക്കാനെത്തിയ കുട്ടികളെ വലച്ചത് സ്ഥലത്തെ ഗതാഗതക്കുരുക്കാണ്. മത്സരത്തിനായി ഒരോ വേദിയിലേക്ക് പോകുവാൻ മണിക്കൂറുകൾ ബ്ലോക്കിൽപെടുന്ന സാഹചര്യം ഇന്നലെയുണ്ടായിരുന്നു. ദുർഗ ഹയർസെക്കണ്ടറി സ്കൂളിലെ രജിസ്ട്രേഷൻ കൗണ്ടറിൽ എത്തി രജിസ്റ്റർ ചെയ്ത ശേഷം വേണം അതാത് വേദികളിൽ ചെന്ന് റിപ്പോർട്ട് ചെയ്യുവാൻ, ദുർഗയിൽ നിന്ന് എറ്റവും അടുത്ത വേദിയിലേക്ക് പോലും ഗതാഗതകുരുക്ക് മൂലം പെട്ടന്ന് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു.