കൗമാര കളിയാട്ടം; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് രാവിലെ കാഞ്ഞങ്ങാട്ട് കൊടിയേറ്റം
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നതോടെ നാലു ദിവസത്തെ കലാമേളയ്ക്ക് കൊടിയേറും. രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ കെ ജീവൻബാബു പതാകയുയര്‍ത്തും
കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തുടക്കമാകും. രാവിലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നതോടെ നാലു ദിവസത്തെ കലാമേളയ്ക്ക് കൊടിയേറും. രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ കെ ജീവൻബാബു പതാകയുയര്‍ത്തും.
9 മണിക്ക് മഹാകവി പി കുഞ്ഞിരാമൻ നായരുടെ പേരിലുളള മുഖ്യ വേദിയിലാണ് ഉദ്ഘാദന ചടങ്ങ്. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവര്‍ പങ്കെടുക്കും. 60 അധ്യാപകര്‍ ചേര്‍ന്ന് സ്വാഗത ഗാനം അവതരിപ്പിക്കും. 28 വര്‍ഷത്തിനു ശേഷമെത്തുന്ന കലോത്സവത്തെ വരവേല്‍ക്കാൻ കാസര്‍കോട് എല്ലാ അര്‍ത്ഥത്തിലും സജ്ജമായിട്ടുണ്ട്.
28 വേദികളിലായാണ് കലാമേള അരങ്ങേറുക. 239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് വിസ്മയം തീര്‍ക്കാനെത്തുന്നത്. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ആദ്യ ദിനത്തിലെ പ്രധാന മത്സരയിനങ്ങള്‍.
വിവിധ ജില്ലകളില്‍ നിന്നായുളള മത്സരാര്‍ത്ഥികള്‍ കാഞ്ഞങ്ങാടിന്‍റെ മണ്ണില്‍ ആവേശം വിതറായാനെത്തിയിട്ടുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന തരത്തില്‍ 25000 പേര്‍ക്കുളള ഭക്ഷണം ദിവസവും ഒരുക്കും.
കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ ഏഷ്യാനെറ്റ് ന്യൂസ് പവലിയനും പൂര്‍ണ സജ്ജമാണ്. നടൻ സന്തോഷ് കീഴാറ്റൂരാണ് ഏഷ്യാനെറ്റ് ന്യൂസ് പവലിയൻ ഉത്ഘാടനം ചെയ്തത്. സിബി തോമസ്, കാഞ്ഞങ്ങാട് രാമചന്ദ്രൻ, അംബികസുതൻ മാങ്ങാട് എന്നിവർ അതിഥികളായി. കലോൽസവ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് പവലിയൻ അടുത്ത നാല് ദിവസവും പ്രധാന വേദിയിൽ ഉണ്ടാകും. പ്രത്യേക പരിപാടികളും ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.