'കുമ്മനടി' പ്രയോഗത്തിൽ കുമ്മനം രാജശേഖരനോട് ക്ഷമ ചോദിച്ച് കടകംപള്ളി സുരേന്ദ്രൻ
ജനങ്ങൾ തെരഞ്ഞെടുത്ത വികെ പ്രശാന്തിനെ അവഹേളിക്കുന്നത് ശരിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം: കുമ്മനടി പ്രയോഗം കുമ്മനം രാജശേഖരനെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുമ്മനം രാജശേഖരൻ ഉന്നയിച്ച മറ്റ് ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് കുമ്മനവും കെ സുരേന്ദ്രനുമൊക്കെ എവിടെയായിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത വികെ പ്രശാന്തിനെ അവഹേളിക്കുന്നത് ശരിയല്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വട്ടിയൂർക്കാവിൽ വികെ പ്രശാന്തിന്‍റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട കുമ്മനം രാജശേഖരന്‍റെ ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
Read More:വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും
ബിജെപിയുടെ വോട്ട് പിടിക്കാൻ ശ്രമിക്കുകയാണ് കുമ്മനം രാജശേഖരൻ ഇപ്പോൾ ചെയ്യേണ്ടത്. സിപിഎമ്മിനെ ആക്ഷേപിക്കുന്നതിനെക്കാളും നല്ലത് ബിജെപിയുടെ വോട്ട് പിടിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ പാർട്ടികൾ തമ്മിലുള്ള വാക്ക്പോരും ശക്തമാകുകയാണ്.
കഴക്കൂട്ടത്തെ ശല്യമൊഴിവാക്കാൻ കടകംപള്ളി സുരേന്ദ്രന്‍ മേയര്‍ വികെ പ്രശാന്തിനെ വട്ടിയൂർക്കാവിലേക്ക് സ്ഥാനാര്‍ത്ഥിയായി വിട്ടതാണെന്നായിരുന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍റെ പരാമർശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സിപിഎം കോൺഗ്രസിനാണ് വോട്ട് കച്ചവടം നടത്തിയതെന്നും സിപിഎം-ബിജെപി വോട്ടുകച്ചവടത്തിന് മറുപടിയായി കുമ്മനം പ്രതികരിച്ചിരുന്നു.
അതേസമയം, കുമ്മനത്തിനെതിരെ കടുത്തഭാഷയിൽ മറുപടിയുമായി കടകംപള്ളിയും രംഗത്തെത്തിയിരിന്നു. വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കടകംപള്ളിയുടെ ചതിയെന്ന് പ്രസംഗിച്ച് നടക്കുന്നത് എല്ലാവരും തന്നെപ്പോലെയാണെന്ന് കരുതിയാണെന്ന് കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.
"