54 വര്‍ഷത്തിനിപ്പുറം കോണ്‍ഗ്രസിനെ പുണര്‍ന്ന് ഷാനിമോളുടെ 'കൈ' പിടിച്ച് അരൂര്‍
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയ പഞ്ചായത്തുകളിൽ ലീഡ് നിലനിർത്തിയതിനൊപ്പം ഇടത് കോട്ടകളിൽ നിന്ന് വോട്ട് ചോർത്താനും ഷാനിമോളിന് കഴിഞ്ഞു.
അരൂർ: ഉദ്വേഗജനകമായ വോട്ടെണ്ണലിനൊടുവിൽ ഷാനിമോൾ ഉസ്മാൻ അരൂരിൽ ജയിച്ചു കയറി. 54 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരൂരില്‍ ജയിച്ചുകയറുന്നത്. 1955 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷാനിമോൾ നേടിയത്. 1957ലും അറുപതിലും കോണ്‍ഗ്രസിന്‍റെ പിഎസ് കാര്‍ത്തികേയന്‍ ജയിച്ചതിന് ശേഷം ആദ്യമായാണ് അരൂരില്‍ കൈപ്പത്തിക്ക് വിജയമൊരുങ്ങുന്നത്.
സിറ്റിംഗ് സീറ്റ് നഷ്ടമായതോടെ കടുത്ത തിരിച്ചടിയാണ് അരൂരിൽ എൽഡിഎഫിന് ഉണ്ടായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന ഏക സിറ്റിംഗ് സീറ്റിലെ പരാജയം കോന്നിയിലെയും വട്ടിയൂർക്കാവിലെയും മിന്നും ജയത്തിനിടെ എൽഡിഎഫിന് നിരാശയായി. തുറവൂരും പള്ളിപ്പുറവും അടക്കമുള്ള തീരദേശ മേഖലകളിലെ ഇടത് ശക്തികേന്ദ്രങ്ങളിൽ നിന്ന് കിട്ടിയ വോട്ടുകളാണ് അവസാന ഘട്ടത്തിൽ ഷാനിമോളിന് വിജയം നേടിക്കൊടുത്തത്.
വർഷങ്ങളായി പല തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് തോറ്റ ഷാനിമോൾ ഉസ്മാൻ ഒടുവിൽ ഒരു വിജയം കൈപ്പിടിയിലൊതുക്കുകയാണ്. ചെറിയ ഭൂരിപക്ഷമാണെങ്കിൽ പോലും ഷാനിമോൾ പിടിച്ചെടുത്തത് ഇടത് പക്ഷത്തിന്‍റെ ഒരു സിറ്റിംഗ് സീറ്റാണ് എന്നത് വിജയത്തിന്‍റെ മാറ്റ് കൂട്ടുന്നു. ദൈവത്തിന് നന്ദിയെന്നായിരുന്നു വിജയം ഉറപ്പിച്ച ശേഷമുള്ള ഷാനിമോളുടെ പ്രതികരണം.
വോട്ടെണ്ണലിന്‍റെ അവസാനഘട്ടം വരെ മുൾമുനയിൽ നിന്ന ശേഷമാണ് ഷാനിമോൾ വിജയം ഉറപ്പിച്ചത്. തുറവൂർ പഞ്ചായത്തിലെ അവസാന 15 ബൂത്തുകളിലെ വോട്ട് എണ്ണുന്നത് വരെ മനു സി പുളിക്കൽ ഏത് നിമിഷം മുന്നോട്ട് കയറിയേക്കാം എന്ന സ്ഥിതിയായിരുന്നു. അരൂർ പഞ്ചായത്തിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ മുതൽ ലീഡ് ചെയ്യുന്നുണ്ടായിരുന്ന ഷാനിമോൾ ഉസ്മാൻ, രണ്ടാം ഘട്ടം കഴിഞ്ഞപ്പോൾ ലീഡ് 2000 വോട്ടിലേക്കുയർത്തി. ഈ ലീഡ് ആറാം ഘട്ടം വരെ തുടർന്നെങ്കിലും ഇടയ്ക്ക് വച്ച് അത് 1,300 വരെ താഴ്ന്നു. ഒടുവിൽ അവസാനഘട്ടത്തിലാണ് ഷാനിമോൾ തന്‍റെ വിജയം ഉറപ്പിച്ചത്.
കുത്തിയതോട്, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം എന്നീ ഇടത് ശക്തി കേന്ദ്രങ്ങളിൽ വിള്ളലുണ്ടാക്കാൻ ഷാനിമോളിന് കഴിഞ്ഞുവെന്ന് തന്നെയാണ് വോട്ടുകണക്കുകൾ വ്യക്തമാക്കുന്നത്.
ബിജെപിക്ക് കാര്യമായി വോട്ട് ചോർച്ചയുണ്ടായി എന്നതാണ് ശ്രദ്ധേയമായ കാര്യം.
അരൂർ മണ്ഡലത്തിലെ 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം ഇങ്ങനെയായിരുന്നു