കണക്കു കൂട്ടുമ്പോൾ എന്താകും? 2016, 2019 തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷത്തിലെ ചാഞ്ചാട്ടം ഇങ്ങനെ
കേരളത്തിൽ വാശിയേറിയ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വരാനിരിക്കുകയാണ്. ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 2016 നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ മണ്ഡലങ്ങൾ വിധിയെഴുതിയതെങ്ങനെ?
കേരളത്തിൽ വാശിയേറിയ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വരാനിരിക്കുകയാണ്. ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വട്ടിയൂർക്കാവ്, അരൂർ, എറണാകുളം, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തായിരുന്നു പഴയ കണക്കുകൾ എന്നറിയേണ്ടതുണ്ട്. ആ പഴയ കണക്കുകൾ തീർക്കാൻ ഇത്തവണ ഇരുമുന്നണികൾക്കും കഴിയുമോ? എൻഡിഎ ഒരു സാന്നിധ്യമാകുമോ?
പഴയ ഫലങ്ങളിൽ ഭൂരിപക്ഷം മാറി മറിഞ്ഞതെങ്ങനെയെന്ന് ആദ്യം പരിശോധിക്കാം:
അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലെണ്ണവും, അതായത് മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നിവ യുഡിഎഫിന്‍റേതാണ്. അരൂർ മാത്രമായിരുന്നു എൽഡിഎഫിന്‍റേത്. മഞ്ചേശ്വരത്ത് ലീഗ് എംഎൽഎയായിരുന്ന പി വി അബ്ദുൾ വഹാബ് അന്തരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ അതാത് മണ്ഡലങ്ങളിലെ എംഎൽഎമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി. അവരെല്ലാവരും ജയിക്കുകയും ചെയ്തു. അങ്ങനെയാണ് ഇവയെല്ലാം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
ആലപ്പുഴയിൽ നിന്ന് എ എം ആരിഫും, എറണാകുളത്ത് നിന്ന് ഹൈബി ഈഡനും, കോന്നിയിൽ നിന്ന് പോയി ആറ്റിങ്ങലിലെത്തി അടൂർ പ്രകാശും, വട്ടിയൂർക്കാവിൽ നിന്ന് അങ്ങ് വടക്ക് വടകരയിൽ പോയി കെ മുരളീധരനും ജയിച്ചപ്പോൾ പകരമിറങ്ങുന്നവർ കളം പിടിക്കുമോ?
അപ്രതീക്ഷിതമായ മഴയിൽ പോളിംഗ് ശതമാനം മുങ്ങിപ്പോയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ നടന്നത്. എറണാകുളത്ത് അപ്രതീക്ഷിതമായി യുഡിഎഫിന് തിരിച്ചടിയേറ്റേക്കാവുന്ന സ്ഥിതിയുണ്ടാക്കിയത് മഴ തന്നെയാണ്. അരൂരിലാകട്ടെ കനത്ത മഴയെ അവഗണിച്ചും പോളിംഗ് ശതമാനം തകർത്തു കയറി.
പോളിംഗ് ശതമാനം മാറിമറിഞ്ഞ കണക്കുകളെങ്ങനെയെന്ന് പരിശോധിക്കാം