കൈയിലെ ഭാഗ്യം ജീവിതത്തിലില്ല; കിടപ്പാടമെന്ന സ്വപ്നവുമായി സുമറാണി; സുമനസ്സുകൾ കനിയുമോ?
ലോട്ടറി വിറ്റ് കിട്ടുന്ന വരുമാനമാണ് ഇപ്പോഴത്തെ ഏക ആശ്രയം. ആശുപത്രിയിൽ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണവും കഴിച്ച് ആശുപത്രി വരാന്തയിൽ അന്തിയുറങ്ങും.
അമ്പലപ്പുഴ: വിൽക്കുന്നത് ഭാഗ്യമാണെങ്കിലും സുമറാണിയുടെ ജീവിതത്തിൽ നിർഭാഗ്യങ്ങളേയുള്ളൂ. കയറിക്കിടക്കാൻ കിടപ്പാടമില്ലാതെ, രോഗാവസ്ഥകളോട് പൊരുതുകയാണ് 33 കാരിയായ ചെങ്ങന്നൂർ സ്വദേശിനി സുമറാണി. സുമനസ്സുകൾ കനിഞ്ഞാൽ സുമറാണിക്ക് ഒരു കിടപ്പാടമുണ്ടാകും. മികച്ച ഗായിക കൂടിയാണ് ഇവർ. മറ്റൊലി എന്ന നാടൻ പാട്ട് സംഘത്തിലും ഗാനമേള ട്രൂപ്പിലും ഗായികയായിരുന്നു ഈ കലാകാരി. തൈറോയ്ഡ് രോഗം മൂലം കഴുത്തിൽ ഒരു മുഴ രൂപപ്പെട്ടിരുന്നു. എന്നാൽ സുമറാണിയുടെ പാട്ടിനെ ഈ രോഗം തടസ്സപ്പെടുത്തിയില്ല.
Read More : Pooja Bumper 2022: ആർക്കാകും 10 കോടി ? പൂജാ ബമ്പർ നറുക്കെടുപ്പ് നാളെ, പ്രതീക്ഷയോടെ ഭാഗ്യാന്വേഷികൾ
തൈറോയ്ഡ് രോഗം കൂടിയതോടെയാണ് ഇവർ ചികിത്സക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ലോട്ടറി വിറ്റ് കിട്ടുന്ന വരുമാനമാണ് ഇപ്പോഴത്തെ ഏക ആശ്രയം. ആശുപത്രിയിൽ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണവും കഴിച്ച് ആശുപത്രി വരാന്തയിൽ അന്തിയുറങ്ങും. തൈറോയ്ഡ് ശസ്ത്രക്രിയ ആശുപത്രിയിൽ ഉടൻ ചെയ്യാമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇതു കഴിയുമ്പോൾ ഒരു കിടപ്പാടമുണ്ടാകണമെന്നാണ് ഈ കലാകാരിയുടെ ആഗ്രഹം. ഇതിനായി കരുണയുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരി. മാതാപിതാക്കൾ നഷ്ടപ്പെട്ട സുമറാണിക്ക്ബ ന്ധുക്കളാരുമില്ല. കരുണയുള്ളർ കനിഞ്ഞാൽ സുമറാണിക്ക് ഒരു കിടപ്പാടം കിട്ടും. ഫോൺ 7034543101.
Read More: അച്ഛൻ ലോട്ടറി വിറ്റു; മകൾ 'ഭാഗ്യ'വുമായി വീട്ടിലേക്ക്; ഇടപെട്ട് കളക്ടർ, ആരതി ഇനി ഡോക്ടറാകും