'ഗവർണ്ണർക്ക് വ്യക്തിപരമായ അജണ്ട, ഭരണഘടനാ ബാധ്യതക്കനുസരിച്ച് പ്രവർത്തിക്കണം', രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
മുസ്ലീം ലീഗിനെ സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ക്ഷണിച്ചതില്‍ യാതൊരു വ്യാമോഹവുമില്ലെന്നും ഏതെങ്കിലും ഭാഗത്തുനിന്ന് ആരെയെങ്കിലും കിട്ടുമോയെന്ന് നോക്കുന്ന ഗതികട്ട പ്രസ്ഥാനമല്ല സിപിഎം എന്നും പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവർണ്ണർ ഭരണഘടനാ ബാധ്യതക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹത്തിന്‍റെ നിലപാട് നിർഭാഗ്യകരമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണ്ണര്‍ക്ക് പല ലക്ഷ്യങ്ങളുണ്ട്. വ്യക്തിപരമായ പല അജണ്ടകളും അദ്ദേഹത്തിന് ഉണ്ടാകാമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
പലസ്തീന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. പലസ്തീനെ എല്ലാവരും അനുകൂലിക്കണം. ഇന്ത്യ മുന്‍കാല നിലപാടില്‍നിന്ന് മാറി ഇസ്രയേലിനൊപ്പം നില്‍ക്കുകയാണ്. അമേരിക്കയെ പ്രീണിപ്പിക്കല്‍ വേണ്ടിയാണിത്. അമേരിക്കന്‍ താല്‍പര്യത്തിനനുസരിച്ചാണ് ഇന്ത്യാ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്‍റെ ഭാഗമായണ് ഇസ്രയേലിനൊപ്പം നിലകൊള്ളുന്നത്. ഈ നയത്തിന്‍റെ ഭാഗമായി പലസ്തീനെ തള്ളുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
മുസ്ലീം ലീഗിന്‍റെ പലസ്തീന്‍ അനുകൂല റാലിയെയും മുഖ്യമന്ത്രി പ്രശംസിച്ചു. ലീഗ് ചെയ്തത് നല്ലകാര്യമാണ്. മുസ്ലീം ലീഗിനെ സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ക്ഷണിച്ചതില്‍ യാതൊരു വ്യാമോഹവുമില്ല. ഏതെങ്കിലും ഭാഗത്തുനിന്ന് ആരെയെങ്കിലും കിട്ടുമോയെന്ന് നോക്കുന്ന ഗതികട്ട പ്രസ്ഥാനമല്ല സിപിഎം എന്നും പിണറായി വിജയന്‍ പറഞ്ഞു.
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ ഇന്ന് ഹര്‍ജി നല്‍കിയിരുന്നു. ബില്ലുകളിൽ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ൽ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഒരാഴ്ചക്കിടെ ഗവർണ്ണർക്കെതിരെ എത്തുന്ന രണ്ടാമത്തെ ഹർജിയാണിത്. ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസർക്കാരിനെയും എതിർ കക്ഷികളാക്കി കേരളസർക്കാരും ടിപി രാമകൃഷ്ണൻ എംഎൽഎയും സുപ്രീംകോടതിയിൽ നല്‍കിയ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി.