'ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലം കേരളത്തിന് ശപിക്കപ്പെട്ട കാലം, ഇപ്പോള്‍ അതിന് മാറ്റം വന്നു': പിണറായി
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ആ നിരാശാബോധത്തിന് മാറ്റം വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
!['Oommen Chandy government's time was cursed time for Kerala, now that has changed': Pinarayi vijayan 'Oommen Chandy government's time was cursed time for Kerala, now that has changed': Pinarayi vijayan](https://static-ai.asianetnews.com/images/01hgwzgb38jkadh9w935bhag2j/pinarayi-vijayan--ommen-chandy_363x203xt.jpg)
തൃശ്ശൂര്‍:ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലം കേരളത്തെ സംബന്ധിച്ച് ശപിക്കപ്പെട്ട കാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃപ്രയാറില്‍ നടക്കുന്ന തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലെ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലം കേരളത്തെ സംബന്ധിച്ച് ശപിക്കപ്പെട്ട കാലമാണെന്നും അതിന്‍റെ ഭാഗമായി കേരളത്തില്‍ തകരാത്ത ഒരു മേഖലയുമുണ്ടായിരുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്ലാ മേഖലയും തകര്‍ന്നു. കേരളം മൊത്തം നിരാശയിലായി.എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ആ നിരാശാബോധത്തിന് മാറ്റം വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം രക്ഷപ്പെടാന്‍ പാടില്ലെന്ന വിചാരമാണ് കേന്ദ്രത്തിനെന്നും എല്ലാതരത്തിലും പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്ന മുന്നണിയല്ലെന്നും രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് ആ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും നവകേരള സദസ്സില്‍ പിണറായി വിജയന്‍ പറഞ്ഞു.ബി ജെ പിക്കെതിരെയാണോ സി പി എമ്മിനെതിരെയാണോ മത്സരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ പ്രത്യക്ഷ എതിര്‍പ്പുമായി സിപിഎം രംഗത്ത് വന്നിരിക്കെയാണ് പിണറായി വിജയന്‍റെ പ്രതികരണം. ഇന്ത്യമുന്നണി ലക്ഷ്യമിടുന്നത് ബിജെപിയെ ആണെങ്കിൽ വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ അല്ല രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
നവകേരള സദസിനെതിരായ സതീശന്‍റെ വിമർശനങ്ങളെയും മുഖ്യമന്ത്രി തള്ളി.സതീശന് എന്തോ പറ്റിയിരിക്കുകയാണ്. പറ്റുമെങ്കിൽ മാധ്യമങ്ങള്‍ ഉപദേശിക്കണം.കേരളത്തോട് കേന്ദ്ര അവഗണനയെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റില്‍ ടി എൻ പ്രതാപൻ എംപി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് നല്ല നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഇത് വരെയുള്ള തെറ്റ് തിരുത്താൻ തീരുമാനിച്ചാൽ അത് സ്വാഗതാർഹമെന്നും അദ്ദേഹം വ്യക്തമാക്കി.