'പാലിയേക്കരയില്‍ അക്രമം നടത്തിയത് ടോള്‍ കമ്പനി ഗുണ്ടകള്‍, കേസ് പൂമാലയായി കാണുന്നു'; ടിഎന്‍ പ്രതാപന്‍ എംപി
പൊലീസ് അതിക്രമത്തെക്കുറിച്ച് ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. കേസ് എടുത്തതുകൊണ്ട് സമരത്തിൽ നിന്ന് പിന്നോട്ടില്ല. കൊള്ളസംഘത്തെ ഇപ്പോഴും സിപിഎം ന്യായീകരിക്കുകയാണെന്നും ടിഎന്‍ പ്രതാപന്‍ ആരോപിച്ചു

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി നേതാക്കള്‍. കള്ളക്കേസാണ് പൊലീസ് എടുത്തതെന്നും കേസ് സമരം നടത്തിയതിനുള്ള പൂമാലയായി കാണുന്നുവെന്നും ടിഎന്‍ പ്രതാപന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനില്‍ അക്കര, ജോസഫ് ടാജറ്റ് എന്നിവരും ടിഎന്‍ പ്രതാപനൊപ്പം ഉണ്ടായിരുന്നു. പാലിയേക്കരയിലെ പൊലീസ് അതിക്രമത്തിൽ കളക്ടറും എസ് പിയും നിഷ്പക്ഷ അന്വേഷണം ഉറപ്പു നൽകിയിരുന്നുവെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തിയിട്ടില്ല. ടോൾ കമ്പനി ഗുണ്ടകളാണ് അക്രമം നടത്തിയത്. കേസെടുത്ത പൊലീസ് അതിക്രമത്തെക്കുറിച്ച് ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. കേസ് എടുത്തതുകൊണ്ട് സമരത്തിൽ നിന്ന് പിന്നോട്ടില്ല. കൊള്ളസംഘത്തെ ഇപ്പോഴും സിപിഎം ന്യായീകരിക്കുകയാണെന്നും ടിഎന്‍ പ്രതാപന്‍ ആരോപിച്ചു. പാലിയേക്കര കൊള്ളയിലെ ഇഡി അന്വേഷണത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം.
ജനകീയ പ്രശ്നങ്ങളിൽ കോൺഗ്രസ് ജനങ്ങൾക്കൊപ്പമാമ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ 2016ല്‍ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുത്തു. അതിനെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്തത്. ബിജെപിയും സിപിഎമ്മുമാണ് ഇതിന് ഉത്തരവാദികള്‍. സിപിഎമ്മില്‍ എല്ലാവരും കൊള്ളക്കാരല്ല. എന്നാല്‍, സിപിഎമ്മിലും കൊള്ളക്ക് കൂട്ടുനില്‍ക്കുന്നവരുണ്ടെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
Readmore... പാലിയേക്കര ടോൾ പ്ലാസ സമരം; സംസ്ഥാനം പൊലീസ് രാജിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍