10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 13 ഗുണ്ടകളും പിടിയിലായി. റൂറൽ എസ്‍പി ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
തിരുവനന്തപുരം: തിരുവനന്തപുരം റൂററിൽ വ്യാപക ഗുണ്ടാ വേട്ട. ഇന്ന് പുലർച്ചെ നടത്തിയ പ്രത്യേക പരിശോധനയിൽ 107 ഗുണ്ടകൾ പിടിയിലായി. 94 പിടികിട്ടാപ്പുള്ളികളും പിടിയിലായവരിലുണ്ട്. 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന 13 ഗുണ്ടകളും ഇതിൽ ഉൾപ്പെടുന്നു. റൂറൽ എസ്‍പി ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ശാരീരിക പരിമിതികളുടെ പേരില്‍ മൂന്നാം ക്ലാസുകാരിക്ക് അഡ്മിഷന്‍ നിഷേധിച്ചു; സ്വകാര്യ സ്കൂളിനെതിരെ പരാതി
ശാരീരിക പരിമിതികളുടെ പേരില്‍ സ്വകാര്യ സ്കൂള്‍ മാനേജ്മെന്‍റ് മൂന്നാം ക്ലാസുകാരിക്ക് അഡ്മിഷന്‍ നിഷേധിച്ചെന്ന് പരാതി. കോട്ടയം പേരൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ കുടുംബമാണ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ സി എസ് ഇ സ്കൂളിനെതിരെ ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയത്. എന്നാല്‍ കുട്ടിക്ക് അഡ്മിഷന്‍ നിഷേധിച്ചിട്ടില്ലെന്നാണ് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ വിശദീകരണം.
അമ്മ ചേര്‍ത്ത് പിടിച്ചെങ്കിലേ ആദ്യ മോള്‍ക്ക് നടക്കാനാവൂ. ഞരമ്പുകളെ ബാധിക്കുന്ന ഹൈപ്പര്‍ ടോണിയ എന്ന രോഗത്തിന് ജനിച്ച നാള്‍ മുതല്‍ ചികില്‍സയിലാണ് ഈ മൂന്നാം ക്ലാസുകാരി. ഈ ശാരീരിക അവസ്ഥ ഒഴിച്ചു നിര്‍ത്തിയാല്‍ ആള്‍ മിടുക്കിയാണ്. പക്ഷേ ഈ ശാരീരിക പരിമിതിയുടെ പേരില്‍ കുഞ്ഞിന് ഏറ്റുമാനൂര്‍ മാടപ്പാട് പ്രവര്‍ത്തിക്കുന്ന എസ് എം വി പബ്ലിക് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്നാണ് ആദ്യയുടെ മാതാപിതാക്കളുടെ പരാതി. മാതാപിതാക്കളുടെ ജോലിയുടെ സൗകര്യാര്‍ത്ഥമാണ് ആദ്യയെ ഇപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. പക്ഷേ എസ് എം വി പബ്ലിക് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.
എന്നാല്‍ കുട്ടിയെ ഒന്നാം ക്ലാസില്‍ ചേര്‍ക്കാനായി ഇതേ സ്കൂളില്‍ മുമ്പ് സമീപിച്ചപ്പോഴും മോശം അനുഭവമാണ് ഉണ്ടായതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഈ വര്‍ഷത്തെ അഡ്മിഷന്‍ നടപടികള്‍ അവസാനിച്ചതിനാല്‍ മാത്രമാണ് കുട്ടിയ്ക്ക് പ്രവേശനം നല്‍കാതിരുന്നതെന്ന് സ്കൂള്‍ മാനേജ്മെന്‍റ് വിശദീകരിച്ചു. അടുത്ത വര്‍ഷം അഡ്മിഷന് പരിഗണിക്കുമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതാണെന്നും സ്കൂള്‍ മാനേജര്‍ പ്രതികരിച്ചു. സ്കൂളില്‍ ഭിന്നശേഷിക്കാരായ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും എസ് എം വി പബ്ലിക് മാനേജ്മെന്‍റ് അവകാശപ്പെട്ടു.
