നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 11 പേര്‍ നിരീക്ഷണത്തില്‍
രാജ്യാന്തര ടെർമിനലിൽ 3091 പേരെയും ആഭ്യന്തര ടെർമിനലിൽ 3121 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ രോഗലക്ഷണമുള്ള 11 പേരെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രാജ്യാന്തര ടെർമിനലിൽ 3091 പേരെയും ആഭ്യന്തര ടെർമിനലിൽ 3121 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ ആളുകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനകൾ കുടുതൽ കർശനം ആക്കിയിരിക്കുകയാണ്. വിമാനത്താവളത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മന്ത്രി വി എസ് സുനിൽ കുമാറിന്‍റെ അധ്യക്ഷതയിൽ യോഗം ചേരും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൻറെ ടെർമിനൽ ഭാഗത്തും വ്യൂവിംഗ് ഗ്യാലറിയിലുമാണ് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. യാത്രക്കാർ ഒപ്പമുള്ളവരെ കൊണ്ടു വരുന്നത് പരിമിതപ്പെടുത്തണമെന്നും സിയാൽ നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യാന്തര, ആഭ്യന്തര ടെർമിനലുകളിലും പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലെത്തിച്ചും പരിശോധിക്കുന്നുണ്ട്.
അതേസമയം ദിവസങ്ങളായി ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നിരുന്ന ഇരുപത്തിയൊന്ന് മലയാളികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. ഇന്ന് രാവിലെ ഏഴരയോടെയാണ് ദുബായ് വഴി ഇവർ കൊച്ചിയിലെത്തിയത്. ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം ഇറ്റലിയിൽ എത്തി വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് ഇവർക്ക് യാത്രാനുമതി നൽകിയത്. പ്രാഥമിക പരിശോധനയിൽ കൊറോണ ബാധയില്ലെങ്കിലും വിശദ പരിശോധനക്കായി ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...