സിപിഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതി പുരോഗമിക്കുന്നു. 2019ലെ തൃശൂർ സമ്മേളനത്തിൽ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 1947 വീടുകൾ ഇതിനോടകം പൂർത്തീകരിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് വീടില്ലാത്തവർക്ക് വീട് നിർമിച്ച് കൊടുക്കുന്നതിന്‍റെ ഭാഗമായി സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ഒരു ലോക്കലിൽ ഒരു വീടെങ്കിലും എന്ന തരത്തിൽ പ്രവർത്തനം മുന്നോട്ട് പോവുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. 2019ലെ തൃശൂർ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 1947 വീടുകൾ നിലവിൽ പൂർത്തീകരിച്ച് നൽകി. കാസർകോട് 87, കണ്ണൂർ 265, വയനാട് 54, കോഴിക്കോട് 305, മലപ്പുറം 169, പാലക്കാട് 132, തൃശൂർ 165, എറണാകുളം 184, ഇടുക്കി 48, കോട്ടയം 157, പത്തനംതിട്ട 52, ആലപ്പുഴ 127, കൊല്ലം 82, തിരുവനന്തപുരം 120 എന്നിങ്ങനെയാണ് വീട് പൂർത്തീകരിച്ച് നൽകിയ കണക്ക്.

അതേസമയം, യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയുടെ വധശിക്ഷ മാറ്റിവെച്ചത് ആശ്വാസകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ലോക കേരളസഭാംഗങ്ങളാണ് നിമിഷയുടെ മോചനത്തിനായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. കാന്തപുരത്തിന്റെ ഇടപെടലും നിർണായകമായി. മോചനത്തിനായുള്ള ശ്രമങ്ങൾ തുടരാമെന്ന് കാന്തപുരം അറിയിച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ​ഗോവിന്ദൻ.

മതഭേദമില്ലാതെ കാന്തപുരത്തിന്റെ പ്രവർത്തനത്തെ എല്ലാവരും പിന്തുണക്കണം. എന്നാൽ ചില വർഗീയ സ്വഭാവമുള്ള കുൽസിത ശ്രമങ്ങൾ അബൂബക്കർ മുസ്ലിയാർക്കെതിരെ ഉണ്ടാവുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. കേരള സർവകലാശാലയിലെ രജിസ്ട്രാർ വിസി പ്രശ്നങ്ങളിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിലെ സർവകലാശാലയിൽ ഇടപെടാനാണ് ആർഎസ്എസ് നീക്കം. സർവ്വകലാശാലകളെ സ്തംഭിപ്പിക്കാൻ ഗവർണർമാരെ ഉപയോഗിച്ച് ശ്രമിക്കുകയാണ്. സർവകലാശാലകളിലെ കാവിവൽക്കരണത്തിനൊക്കെ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. എസ്എഫ്ഐ സമരം ആവേശം നൽകുന്നതാണ്. സർവകലാശാല പ്രവർത്തനത്തെ തടയുന്ന എല്ലാത്തിനെയും ശക്തിയുക്തം എതിർക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.