ദേഹാസ്വാസ്ഥ്യം ആനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോഴിക്കോട്: ഞാവൽ പഴം എന്നു കരുതി കാട്ടുപഴം കഴിച്ച മൂന്ന് വിദ്യാർത്ഥികൾ കൂടി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചികിത്സ തേടിയ ഒൻപതാം ക്ലാസുകാരനൊപ്പമാണ് മൂവരും കാട്ടുപഴം കഴിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ലഭിക്കുന്ന ആശ്വാസകരമായ വിവരം. 

Add Asianetnews as a Preferred SourcegooglePreferred

ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദ്യം ചികിത്സ തേടിയത്. വൈകുന്നേരത്തോട് കൂടിയാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ കൂടി ചികിത്സക്കെത്തിയത്. കുട്ടികളുടെ ചുണ്ടിലും മുഖത്തും വീക്കവും ദേഹത്ത് ചൊറിച്ചിലും അനുഭവപ്പെടുകയായിരുന്നു. വിശദ പരിശോധനയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഏത് മരത്തിൽ നിന്നുള്ള പഴമാണ് കുട്ടികള്‍ കഴിച്ചതെന്ന കാര്യത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിനടുത്ത് നിന്നുള്ള പഴമാണ് കുട്ടികള്‍ കഴിച്ചതെന്ന് പറഞ്ഞിരുന്നു.