ശല്യം ചെയ്ത അഞ്ച് പെൺകുട്ടികളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ഉമർ ദിനാലിന്‍റെ ആവശ്യം. പരാതി രമ്യമായി പരിഹരിച്ച് പൊലീസ്. 

കോഴിക്കോട്: എട്ട് വയസുകാരന്‍റെ പരാതിയിൽ പക‍ച്ച് കോഴിക്കോട് കസബ പൊലീസ്. ശല്യം ചെയ്ത അഞ്ച് പെൺകുട്ടികളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു ഉമർ ദിനാലിന്‍റെ ആവശ്യം. എന്തായാലും ഗൗരവത്തോടെ തന്നെ ഇടപ്പെട്ട പൊലീസ് പ്രശ്നപരിഹാരം കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഞ്ച് പെൺകുട്ടികളെ കൊണ്ട് ഒരു രക്ഷയുമില്ല. ശല്യത്തോട് ശല്യം എന്ന് എട്ട് വയസുകാരൻ. കളിക്കാൻ കൂട്ടുന്നില്ല, കളിയാക്കുന്നു. ഇങ്ങനെ ആകെ സഹികെട്ടു. അതുകൊണ്ട് ഉടൻ അഞ്ച് പേരേയും അറസ്റ്റ് ചെയ്യണം എന്നായിരുന്നു പരാതി. പരാതി വായിച്ച കസബ പൊലീസ് ആദ്യം ഞെട്ടി. എന്തായാലും നിജസ്ഥിതി തേടി ജനമൈത്രി ബീറ്റ് ഓഫീസർമാർ ദിനാലിന്‍റെ വീട്ടിലെത്തി. അയൽ വീടുകളിലെല്ലാം പെൺകുട്ടികൾ. സഹോദരി ഉൾപ്പെടെയുള്ള പെൺപടയുടെ പെരുമാറ്റമാണ് ദിനാലിനെ മാനസികമായി തളർത്തിയത്. ലോക്ക് ഡൗണ്‍ ആയതിനാൽ മറ്റ് കൂട്ടുകാരെ തേടാനും വയ്യ.

പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി നോക്കി. അപ്പോൾ പെൺപടയ്ക്ക് പരിഹാസം. പിന്നെ ഒന്നും നോക്കിയില്ല. നേരെ പൊലീസ് സ്റ്റേഷനിലേക്ക്. കുഴഞ്ഞ കേസായിട്ടും ദിനാലിന് ഉടൻ തന്നെ നീതി കിട്ടി. ദിനാൽ ഹാപ്പി, അതിലേറെ ഹാപ്പി കസബ പൊലീസ്.