നിയമസഭ തെരഞ്ഞെടുപ്പിൽ ഇരവിപുരം സീറ്റിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ആർഎസ്പിയിൽ തർക്കം രൂക്ഷമായി. എൻ കെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക്കിനെ മത്സരിപ്പിക്കണമെന്ന ആവശ്യത്തിൽ പാർട്ടിയിൽ കടുത്ത ഭിന്നതയുണ്ട്.
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇരവിപുരത്തെ സ്ഥാനാർത്ഥിത്വത്തിൽ ആർഎസ്പിയിൽ തർക്കം രൂക്ഷം. എൻ കെ പ്രേമചന്ദ്രന്‍റെ മകൻ കാർത്തിക്കിന്‍റെ പേര് ചർച്ചയാകുന്നതിൽ പാർട്ടിയിൽ കടുത്ത ഭിന്നതയുണ്ട്. കാർത്തിക് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍, സംഘടനാ രംഗത്ത് സജീവമല്ലാത്തയാളെ നിർത്താൻ പാടില്ലെന്ന് നേതൃനിരയിൽ അടക്കം അഭിപ്രായം ഉയർന്നുകഴിഞ്ഞു. കുടുംബാധിപത്യം എന്ന വിമർശനം കേൾക്കേണ്ടി വരുമെന്നാണ് എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന വാദം. സ്ഥാനാർത്ഥി ചർച്ചയ്ക്കായി ഇന്ന് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേരുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് നിലപാട്
നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ഇരവിപുരത്ത് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തികിനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. എന്നാൽ ഇതല്ല മണ്ഡലം കമ്മിറ്റിയുടെ പ്രധാന ആവശ്യം. ഇരവിപുരം സീറ്റിൽ യുവസ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നതാണ്. ഇരവിപുരം സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് യുവ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നും, സീറ്റ് ആർഎസ്‌പിക്ക് തന്നെയാണെങ്കിൽ എൻ കെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തികിന് സീറ്റ് നൽകണമെന്നുമാണ് ആവശ്യം. കാർത്തിക് പ്രേമചന്ദ്രന് ജയസാധ്യത കൂടുതലാണെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിൽ കാർത്തിക്കിന് അനുകൂലമായ തരംഗം നിലനിൽക്കുന്നുണ്ട്. ഇക്കാര്യം പാർട്ടി നേതൃത്വം മനസിലാക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നു.


