രാവിലെ വീശിയടിച്ച കനത്ത കാറ്റിൽ ചാലക്കപ്പാറ മേലോത്ത് റോഡിലാണ് അപകടമുണ്ടായത്.
കൊച്ചി : എറണാകുളം കാഞ്ഞിരമറ്റത്ത് ഓടുന്ന കാറിന് മുകളിൽ മരം വീണ് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. മേലോത്ത് വലിയ വീട്ടിൽ സിജുവും ഭാര്യയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. രാവിലെ വീശിയടിച്ച കനത്ത കാറ്റിൽ ചാലക്കപ്പാറ മേലോത്ത് റോഡിലാണ് അപകടമുണ്ടായത്. ആമ്പല്ലൂർ പഞ്ചായത്തിന്റെ സംസ്ഥാന പാതയിൽ അപകട ഭീഷണി ഉയർത്തി കൊണ്ടിരിക്കുന്ന മരങ്ങൾ മഴക്കു മുമ്പേ വെട്ടിമാറ്റണമെന്ന ആവശ്യം ഉയർന്നിട്ടും ഇതുവരെ വെട്ടി മാറ്റിയിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
സംസ്ഥാനത്ത് അതിതീവ്ര മഴയും കാറ്റും കൂടുതൽ ശക്തി പ്രാപിക്കുകയാണ്. ഇന്ന് പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിശക്തമായ മഴക്ക് അനുകൂലമായ സാഹചര്യം തുടരുകയാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.
കണ്ണൂരിൽ വീടിന് മുകളിലേക്ക് മരം വീണു
കണ്ണൂരിൽ കൊട്ടിയൂരിൽ വീടിന് മുകളിലേക്ക് മരം പൊട്ടി വീണ് ഗൃഹനാഥന് പരിക്കേറ്റു. പൊയ്യമല സ്വദേശി റോബിനാണ് കൈക്ക് ഗുരുതരമായ പരിക്കേറ്റത്. പുലർച്ചെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. കൊട്ടിയൂർ മേഖലയിലെ പത്തോളം വീടുകൾ തകർന്നിട്ടുണ്ട്. മലയോരത്തെ മണിക്കടവ്, ചപ്പാത്ത്, വയത്തൂര് എന്നിവിടങ്ങളിലെ പാലങ്ങൾ മുങ്ങി. കുപ്പം പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്. കുപ്പത്തെ ദേശീയപാത നിർമ്മാണ മേഖലയിൽ മണ്ണിടിഞ്ഞിടുത്ത് ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. പഴശ്ശി ഡാമിൻറെ 5 ഷട്ടറുകൾ കൂടി ഉയർത്തി. ആകെയുള്ള 16 ൽ 13 എണ്ണം തുറന്നു. വളപട്ടണം പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. എളയാവൂരിൽ ശക്തമായ കാറ്റിൽ വീടിൻറെ മേൽക്കൂരകൾ പറന്നുപോയി. മേലെ ചൊവ്വ അമ്പലകുളം റോഡ്,താഴെചൊവ്വ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണ്.

