ബസ് ഉടമകളെ പേടിയില്ല: സ്വകാര്യ ബസ് സമരത്തിൽ സർക്കാർ മുട്ടുമടക്കില്ലെന്ന് ഗതാഗതമന്ത്രി
കെഎസ്ആർടിസി അധിക സർവ്വീസ് നടത്തി യാത്രാഭാരം കുറയ്ക്കുമെന്നും നിയമലംഘനം നടത്തുന്ന കല്ലട ഉൾപ്പെടെയുള്ള സ്വകാര്യബസുകൾക്കെതിരെ നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുടെ സമരത്തിൽ സർക്കാർ മുട്ടുമടക്കില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സർക്കാർ ഭയക്കുന്നത് ജനങ്ങളെയാണെന്നും ബസ് ഉടമകളെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആർടിസി അധിക സർവ്വീസ് നടത്തി യാത്രാഭാരം കുറയ്ക്കും. നിയമലംഘനം നടത്തുന്ന കല്ലട ഉൾപ്പെടെയുള്ള സ്വകാര്യബസുകൾക്കെതിരെ നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സ്വകാര്യബസ് ഉടമകളുമായി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ സമരം തുടരുമെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കിയിരിക്കുന്നത്. പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ പിഴ ഈടാക്കുന്നത് താങ്ങാനാകില്ലെന്നും ബസുടമകള്‍ പറഞ്ഞു.
കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ മറ്റ് സംസ്ഥാനങ്ങളിൽ സുഗമമായി സര്‍വ്വീസ് നടത്തുന്നു. അതേ പെര്‍മിറ്റുള്ള ബസുകള്‍ക്ക് കേരളത്തില്‍ പിഴ ഈടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നെന്നാണ് ബസുടമകളുടെ വാദം. കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തില്‍ , നിയമഭേദഗതി ഉണ്ടാകും വരെ പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരിലുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
സ്യകാര്യ ബസുകൾ സമരം തുടരുന്ന പശ്ചാത്തലത്തിൽ അധിക സർവ്വീസുകളുമായി കെഎസ്ആർടിസി രംഗത്തെത്തിയിട്ടുണ്ട്.