നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗിൽ എം. കെ. മുനീറിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഒരു വിഭാഗം രംഗത്ത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുനീറിന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് സൈബർ പ്രചാരണം ശക്തം.

കോഴിക്കോട്: യുഡിഎഫിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ, മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം. കെ. മുനീറിനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം. ആരോഗ്യപ്രശ്നങ്ങളുള്ള മുനീറിന് ഇത്തവണ സീറ്റ് നൽകരുതെന്നും, മുനീർ ഇത്തവണ മത്സര രംഗത്തുനിന്ന് മാറിനിൽക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രവർത്തകർ ഉയർത്തുന്ന പ്രചാരണം. മുനീറിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിക്ക് പുറമെ അദ്ദേഹം മത്സരിക്കാൻ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെ കേന്ദ്രീകരിച്ചും ഇത്തരത്തിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.

പ്രധാനമായും ഗൾഫ് രാജ്യങ്ങളിലെ ലീഗ് പ്രവർത്തകരാണ് സൈബർ പ്രചാരണത്തിന് പിന്നിലെന്നാണ് മുനീർ അനുകൂലികൾ ആരോപിക്കുന്നത്. മുനീറിനെ ബോധപൂർവ്വം മാറ്റിനിർത്താനുള്ള ആസൂത്രിത നീക്കമാണിതെന്നും അവർ കരുതുന്നു. മുനീറിന്റെ ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടിയാണ് 'സീറ്റ് നൽകരുത്' എന്ന പ്രചാരണം നടക്കുന്നത്. പാർട്ടിയുടെ യുവജന വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ അവസരം നൽകണമെന്ന വാദവും ഇവർ ഇതിനോടൊപ്പം ഉയർത്തുന്നുണ്ട്.

അതേസമയം, മുനീറിനെ അനുനയിപ്പിച്ച് മത്സരരംഗത്തുനിന്ന് പിന്തിരിപ്പിക്കാൻ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി സൂചനകളുണ്ട്. നിലവിൽ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായ മുനീർ മത്സരിച്ചില്ലെങ്കിൽ അത് മലബാർ മേഖലയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് മറു വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. അതേ സമയം, പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര വിട്ട് മലപ്പുറത്തേക്ക് പോരാട്ടം മാറ്റിയേക്കുമെന്ന വിവരവും പുറത്ത് വരുന്നു. കെ എം ഷാജിയെ വേങ്ങരയിലേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട്.