അഭയ കേസ്: സാക്ഷി പട്ടികയില്‍ നിന്നും ഡോക്ടര്‍മാരെ ഒഴിവാക്കണമെന്ന് പ്രതിഭാഗം
രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിലാണ് ഫൊറൻസിക് വിദഗ്ദ്ധരുള്‍പ്പെടെ ചില ഡോക്ടർമാരെ സിബിഐ സാക്ഷിയാക്കിയിട്ടുള്ളത്. ഇതിൽ ചില ഡോക്ടർമാരെ ഒഴിവാക്കണമെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: അഭയ കേസിലെ സാക്ഷി പട്ടികയിൽ നിന്നും ചില ഡോക്ടർമാരെ ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചപ്പോഴാണ് പ്രതിഭാഗം ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം പ്രതികള്‍ക്കതിരെ മൊഴി നൽകിയ അഭയയുടെ അധ്യാപിക പ്രൊഫ. ത്രേസ്യാമ്മ പ്രതിഭാഗത്തിന്‍റെ വിസ്താരത്തിലും തന്‍റെ വാദത്തില്‍ ഉറച്ചു നിന്നു.
രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിലാണ് ഫൊറൻസിക് വിദഗ്ദ്ധരുള്‍പ്പെടെ ചില ഡോക്ടർമാരെ സിബിഐ സാക്ഷിയാക്കിയിട്ടുള്ളത്. ഇതിൽ ചില ഡോക്ടർമാരെ ഒഴിവാക്കണമെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാല്‍ സാക്ഷി പട്ടിക സമർപ്പിച്ചപ്പോള്‍ ഉന്നയിക്കാത്ത തർക്കം ഇപ്പോൾ പറയേണ്ട കാര്യമില്ലെന്ന് കോടതി പ്രതിഭാഗത്തോട് പറഞ്ഞു. ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് വിചാരണ കോടതിയുടെ അധികാരമാണെന്നും തിരുവനന്തപുരം സി ബി ഐ കോടതി പറഞ്ഞു.
ഡോക്ടമാരായ ചില സാക്ഷികളെ ഒഴിവാക്കേണ്ട ആവശ്യകതയെ കുറിച്ച് വിശദമാക്കി കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് പ്രതിഭാഗം പറഞ്ഞു. രണ്ടാം ഘട്ട സാക്ഷി വിസ്താരം ഈ മാസം 14 മുതൽ 26 വരെ നടത്താൻ കോടതി തീരുമാനിച്ചു. അതേ സമയം ഒന്നാംഘട്ടത്തിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയ അഭഭയുടെ അധ്യാപികയായ പ്രൊഫ. ത്രേസ്യാമ്മ മൊഴിയിൽ ഉറച്ചുനിന്നു.
പ്രതികളായ ഫാ.തോമസ് കോട്ടൂരിന് സ്വഭാവ ദൂഷ്യമുണ്ടായിരുന്നതായി ത്രേസ്യാമ്മ പറഞ്ഞു.ബന്ധുക്കള്‍ക്കെതിരെ ത്രേസ്യാമ്മ നൽകിയ ചില കേസുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചപ്പോള്‍ കോടതി ഇടപെട്ടു. വ്യക്തിപരമായ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. തെളിവുകൾ ഇല്ലാതെ പ്രതികൾ തെറ്റിദ്ധരിപ്പിച്ചു പറയുന്ന കാര്യങ്ങൾ സാക്ഷിക്കൂട്ടിൽ നിൽക്കുന്നവരോട് ചോദിച്ചാൽ സാക്ഷിക്ക് അഭിഭാഷകനെതിരെ അപകർത്തി കേസുകൾ വരെ ഫയൽ ചെയ്യാമെന്നും സിബിഐ ജഡ്‌ജി ചൂണ്ടിക്കാട്ടി.