കരുവന്നൂർ ഇഡി കേസിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് എ.സി. മൊയ്തീൻ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിൽ സുരേഷ് ഗോപിക്ക് പങ്കുണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു. 

തൃശൂർ: കരുവന്നൂർ ഇഡി കേസിൽ വിചാരണക്ക് ഹാജരാകണമെന്ന് പിഎംഎൽഎ കോടതി നിർദേശത്തിന് പിന്നാലെ പ്രതികരണവുമായി എംഎൽഎ എ.സി. മൊയ്തീൻ. നിയമപരമായി മുന്നോട്ടുപോകുമെന്നും പിഎംഎൽഎ കോടതി പ്രോസിക്യൂഷന്റെ വാദമാണ് അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും രാഷ്ട്രീയമായി ബിജെപിയും പ്രതിപക്ഷവും ഇത് ഉപയോഗിക്കുന്നുവെന്നും മൊയ്തീൻ പറഞ്ഞു. സംഘടനയെ പ്രതിയാക്കുന്നതിന് എന്ത് ന്യായമാണുള്ളത് ഇതിനു മുകളിലും കോടതിയുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. ഇന്ത്യയിൽ നടക്കുന്ന ഇഡി അന്വേഷണങ്ങളിൽ ബിജെപിക്ക് പങ്കുണ്ട്. ഈ കേസിൽ സുരേഷ് ഗോപിക്ക് സുരേഷ് ഗോപിയുടെ പങ്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേസെടുക്കുക എന്നുള്ളത് രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുകയാണെന്ന് തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജൻസിയുടെ രാഷ്ട്രീയപ്രേരിതമായ കേസാണിത്. കേസിനെ നിയമപരമായി നേരിടും. ഇഡി രാഷ്ട്രീയ താൽപര്യത്തിന് വിധേയമായ ഒരുപാട് പ്രചാരണങ്ങൾ മുൻപ് നടത്തിയിരുന്നു. രാഷ്ട്രീയപാർട്ടിയെ കേസിൽ പ്രതിയാക്കുക എന്നുള്ളത് ജനാധിപത്യ വ്യവസ്ഥയുടെ നിഷേധമാണെന്നും കരുവന്നൂർ കേസിൽ ചെയ്തത് കേട്ട് കേൾവി ഇല്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പരമോന്നത കോടതിയിൽ പോകേണ്ടിവന്നാലും നിയമപരമായി കേസിനെ നേരിടും. ഒരുതരം വേട്ടയാടലുകൾക്ക് മുന്നിലും സിപിഐഎം മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.