ബന്ധു നിയമന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. നിയമനം ബന്ധു എന്ന നിലയിലല്ല, മറിച്ച് രാഷ്ട്രീയ പരിചയസമ്പത്തും വിശ്വാസ്യതയും മാനദണ്ഡമാക്കിയാണെന്നും, പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് പ്രത്യേക യോഗ്യത മാനദണ്ഡങ്ങൾ ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
തിരുവനന്തപുരം: ബന്ധു നിയമനത്തെ ന്യായീകരിച്ച് വീണ്ടും മന്ത്രി സണ്ണി ജോസഫ്. ദൗർഭാഗ്യകരമായ വിവാദം ബന്ധു എന്ന നിലയിൽ അല്ല നിയമനം. പഴ്സണൽ സ്റ്റാഫിൽ എന്തെങ്കിലും യോഗ്യത മാനദണ്ഡമോ അയോഗ്യത മാനദണ്ഡമോ നിയമപരമായി ഇല്ല. അപേക്ഷ വിളിച്ച്, പരീക്ഷ നടത്തി അഭിമുഖം നടത്തി എടുക്കുന്ന നിയമനമല്ല. ബന്ധപ്പെട്ട മന്ത്രിയാണ് അതിൽ തീരുമാനമെടുക്കുന്നത്. ഈ വ്യക്തി തന്റെ ബന്ധുവാണെന്ന് താൻ തന്നെയാണ് പറഞ്ഞത്. തനിക്ക് സഹോദരൻ ഉണ്ട്. അദ്ദേഹത്തെയല്ല നിയമിച്ചത്. പകരം പാർട്ടിയുടെ സജീവ പ്രവർത്തകനായ, തെരഞ്ഞെടുപ്പിൽ ചീഫ് ഏജൻറ് ആയ, രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ് ഉള്ള ബെന്നി തോമസിനെയാണ് നിയമിച്ചത്. തനിക്ക് കൂടി സ്വീകാര്യനും വിശ്വാസതയുമുള്ള വ്യക്തിയുമാണ് ബെന്നി തോമസ്. മന്ത്രി എന്ന നിലയിൽ, തന്റെ പ്രവർത്തനം കുറ്റമറ്റതാക്കാൻ സഹായിക്കുന്ന നല്ലൊരു വ്യക്തി എന്ന നിലയിലാണ് പൊതുപ്രവർത്തന രംഗത്തെ പരിചയസമ്പന്നനെ നിയമിച്ചത്. മാധ്യമങ്ങൾക്ക് ഇത്ര രൂക്ഷ വിമർശനം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല. സഭയിൽ പോലും പ്രതിപക്ഷ നേതാവ് തന്നെ വിമർശിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
