കുട്ടി ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നെന്നും നാട്ടുകാർ പറയുന്നു. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ട്. പ്രതികൾ ഒരുകാലത്തും പുറത്തിറങ്ങരുതെന്നും നാട്ടുകാർ പറഞ്ഞു. 

കോഴിക്കോട്: ആറു വയസുകാരി അതിഥി അതിക്രൂര പീഡനമാണ് നേരിട്ടതെന്ന് നാട്ടുകാർ. അച്ഛനും രണ്ടാനമ്മയും കുട്ടിയെ ദിവസങ്ങളോളം പട്ടിണിക്കിട്ടു, ക്രൂരമായി പരിക്കേൽപ്പിച്ചു. കുട്ടി ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നെന്നും നാട്ടുകാർ പറയുന്നു. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ട്. പ്രതികൾ ഒരുകാലത്തും പുറത്തിറങ്ങരുതെന്നും കുട്ടിയുടെ അമ്മയുടെ മരണവും ദുരൂഹമാണെന്നും നാട്ടുകാർ ആരോപിച്ചു. കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികളായ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർക്ക് ജീവപര്യന്തം ശിക്ഷയാണ് ‌ഹൈക്കോടതി വിധിച്ചത്. പ്രതികൾ 2 ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിചാരണ കോടതിവിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2013 ഏപ്രിൽ 29നാണ് ഇരുവരും ചേർന്ന് കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ആറ് വയസുകാരിയായ പെൺകുട്ടിയെ പട്ടിണിക്കിട്ടും ശാരീരികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. പാലക്കാട് ക്ഷേത്രത്തിലെ പൂജാരിയാണ് ഒന്നാം പ്രതിയായ സുബ്രഹ്മണ്യൻ നമ്പൂതിരി. ജസ്റ്റിസുമാരായ വി.രാജാവിജയരാഘവൻ, കെ.വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.