വീണ്ടും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്, പി വിജയന്റെ സസ്പെൻഷൻ പിൻവലിക്കണം; മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകം
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി പി. വിജയനെ മെയ് 18ന് സസ്പെൻഡ് ചെയ്യുന്നത്

തിരുവനന്തപുരം : ഐജി പി. വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പ് തല അന്വേഷണത്തിന് തടസ്സമാവില്ലെന്നാണ് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ഐജിയെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി പി. വിജയനെ മെയ് 18ന് സസ്പെൻഡ് ചെയ്യുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സസ്പെൻഷന് അടിസ്ഥാനമായ കാരണങ്ങള്‍ നിഷേധിച്ചായിരുന്നു പി.വിജയൻ സർക്കാർ നോട്ടീസിന് മറുപടി നൽകിയിരുന്നത്. രണ്ടുമാസത്തിന ശേഷം നടന്ന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സസ്പെൻഷൻ പുനപരിശോധന സമിതി പി.വിജയനെ തിരികെയെടുക്കുന്നമെന്ന് ശുപാർശ നൽകി.
സസ്പെൻഷൻ നീട്ടികൊണ്ടുപോകാനുള്ള തെറ്റുകളില്ലെന്നും തിരികെയടുത്ത് വകുപ്പതല അന്വേഷണം തുടരാമെന്നുമായിരുന്നു ശുപാർശ. എന്നാൽ പി.വിജയന്റെ വിശദീകരത്തിൻ മേൽ വീണ്ടും ഡിജിപിയുടെ വിശദീകരണം മുഖ്യമന്ത്രി തേടി. വിജയനെതിരായ എഡിജിപിയുടെ ആരോപണങ്ങള്‍ ശരിവച്ചു. പി.വിജയന്റെ വിശദീകരണം തള്ളിയുമായിരുന്നു ഡിജിപിയുടെ മറുപടി. ഈ മറുപടി പരിശോധിച്ചാണ് ചീഫ് സെക്രട്ടറി വീണ്ടും റിപ്പോർട്ട് നൽകിയത്. ഐജിയെ തിരിച്ചെടുക്കുന്നത് വകുപ്പ്തല അന്വേഷണത്തിന് തടസമല്ല. വകുപ്പ്തല അന്വേഷണത്തിൽ ഐജിക്കും അന്വേഷണ ഉദ്യോഗസ്ഥനും വിശദീകരിക്കാനുള്ള അവസരമുണ്ടാകും. അപ്പോഴുള്ള കണ്ടെത്തലുകളിൽ വകുപ്പുതല നടപടിയാകാം. മൂന്നരമാസമായി തുടരുന്ന സസ്പെൻഷൻ നീട്ടി കൊണ്ടുപോകേണ്ടതില്ലെന്നുമാണ് ശുപാർശ. ഐജിയുടെ സർവ്വീസ് ജീവിതത്തിലെ മികച്ച ട്രാക്ക് റിക്കോർഡ് ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് റിപ്പോർട്ട്.
ഇനി തീരുമാനം മുഖ്യമന്ത്രിയുടേതാണ്. പി.വിജയന്റെ സസ്പെഷനെതിരെ ഐപിഎസുകാർക്കിടയിൽ വ്യാപകമായ പ്രതിഷേധമുയർന്നുവെങ്കിലും ഐപിഎസ് അസോസിയേഷൻ ഔദ്യോഗികമായി മുഖ്യമന്ത്രിയെ പ്രതിഷേധമറിയിച്ചില്ല. സസ്പെൻഷൻ നീട്ടികൊണ്ടുപോകരുതെന്നാവശ്യപ്പെട്ട പ്രമേയവും പാസാക്കിയില്ല.