വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി; തലപ്പുഴയിൽ എത്തിയ അതേ സംഘമെന്ന് സൂചന
തലപ്പുഴയിൽ ഇന്നലെ എത്തിയ അതേ സംഘമാണ് തിരുനെല്ലിയിലും എത്തിയതെന്ന് സൂചന. മാവോയിസ്റ്റുകൾ തിരുനെല്ലി കാട്ടിനുള്ളിലേക്ക് മാറിയതായി പ്രാഥമിക വിവരം.
വയനാട്: തിരുനെല്ലി ഫോറസ്റ്റ് ഐബിക്ക് സമീപം എട്ട് അംഗ മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴയിൽ ഇന്നലെ എത്തിയ അതേ സംഘമാണ് തിരുനെല്ലിയിലും എത്തിയത് എന്നാണ് സൂചന. പൊലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി പരിശോധന നടത്തി.
മാവോയിസ്റ്റുകൾ തിരുനെല്ലി കാട്ടിനുള്ളിലേക്ക് മാറിയതായാണ് പ്രാഥമിക വിവരം. സി പി ജലീലിന്‍റെ മരണത്തിന് പകരം ചോദിക്കുമെന്ന് പോസ്റ്ററൊട്ടിച്ച് 24 മണിക്കൂറിനുള്ളിലാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെ രാത്രിയോടെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലംഗ ആയുധധാരികളാണ് തലപ്പുഴയിൽ എത്തിയത്. രാത്രി 8 മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിച്ച് ലഘുലേഖകൾ വിതരണം ചെയ്തു.
ആഴ്ചകള്‍ക്ക് മുമ്പ് ലക്കിടിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്‍റെ ചിത്രമടങ്ങിയ ലഘുലേഖകളാണ് ഇവര്‍ വിതരണം ചെയ്തത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടയില്‍ മാവോയിസ്റ്റുകള്‍ വീണ്ടുമെത്തിയതിനെ അതീവ ഗൗരവത്തോടെയാണെന്ന് നോക്കി കാണുന്നത് എന്ന് പൊലീസ് വിശദമാക്കുന്നു.
Also Read: 'ഒറ്റുകാര്‍ക്ക് മാപ്പില്ല; വൈത്തിരിയിലെ ചോരയ്ക്ക് പകരംവീട്ടും'; മുന്നറിയിപ്പുമായി മാവോയിസ്റ്റുകള്‍