പൊലീസ് തലപ്പത്ത് വൻ അഴിച്ചുപ്പണി, കൊച്ചിക്ക് പുതിയ കമ്മീഷണർ, വയനാട് എസ്പിയെയും മാറ്റി; കൂട്ട സ്ഥലമാറ്റം
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്തെ പൊലീസില്‍ അഴിച്ചുപ്പണി തുടങ്ങിയത്.തെരഞ്ഞെടുപ്പ് മാനദണ്ഡ പ്രകാരം സ്വന്തം ജില്ലയിൽ ജോലി ചെയ്യാൻ പാടില്ലെന്ന നിബന്ധനയിലാണ് അക്ബറിനെ കൊച്ചി കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്.
![Ahead of the Lok Sabha elections, Major reshuffling in police force, Mass transfer for IPS officers Ahead of the Lok Sabha elections, Major reshuffling in police force, Mass transfer for IPS officers](https://static-ai.asianetnews.com/images/01h7mcvzv0mnn7rrvbjgee2rxw/kerala-police-head-quarters_363x203xt.jpg)
തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പൊലീസില്‍ അഴിച്ചുപ്പണി തുടങ്ങി.കൊച്ചി കമ്മീഷണർ എ.അക്ബറിനെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. ക്രൈംബ്രാഞ്ച് ഐജിയായാണ് എ. അക്ബര്‍ ചുമതലയേല്‍ക്കുക.തെരഞ്ഞെടുപ്പ് മാനദണ്ഡ പ്രകാരം സ്വന്തം ജില്ലയിൽ ജോലി ചെയ്യാൻ പാടില്ലെന്ന നിബന്ധനയിലാണ് അക്ബറിനെ കൊച്ചി കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. എ.അക്ബർ എറണാകുളം സ്വദേശിയാണ്. എ അക്ബറിന് പകരം ഐജി ശ്യാം സുന്ദർ കൊച്ചി കമ്മീഷണറാകും.
ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയാണ് നിലവില്‍ ശ്യാം സുന്ദര്‍.വിജിലൻസ് ഐജി ഹർഷിത അത്തല്ലൂരിയെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി നിയമിച്ചു.വയനാട് എസ്പിയായി ടി.നാരായണനെയും നിയമിച്ചു. വയനാട് എസ് പിയായ പതംസിംങിനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ അഞ്ച് അഡീഷണൽ എസ്പിമാരെയും 114 ഡിവൈഎസ്പിമാരെയും സ്വന്തം ജില്ല വിട്ട് മാറ്റികൊണ്ട് ഉത്തരവിറങ്ങി.ജോയിൻറ് സെക്രട്ടറി ആര്‍. മണികണ്ഠനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.