പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കും; സമരം പിൻവലിച്ച് ഐക്യ മലയാള പ്രസ്ഥാനം
പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കുമെന്ന ഉറപ്പിനെ തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെയും പിഎസ്‍സിയുടെയും നിലപാട് സ്വാഗതം ചെയുന്നതായി സമരസമിതി അറിയിച്ചു.
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം നടത്തി വന്ന സമരം പിൻവലിച്ചു. പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കുമെന്ന ഉറപ്പിനെ തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെയും പിഎസ്‍സിയുടെയും നിലപാട് സ്വാഗതം ചെയുന്നതായി സമരസമിതി അറിയിച്ചു.
മുഖ്യമന്ത്രിയും പിഎസ്‍സി ചെയർമാനും നടത്തിയ ചർച്ചയിലാണ് പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തിൽ അംഗീകാരമായത്. കെഎഎസ് അടക്കമുളള പിഎസ്‌സി നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ മലയാളത്തിൽ നൽകുവാനാണ് ധാരണയായിരിക്കുന്നത്. മലയാളത്തിൽ പരീക്ഷ നടത്തുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യങ്ങൾ മലയാളത്തിൽ തയ്യാറാക്കി നൽകാൻ സർവകലാശാല അധ്യാപകരെ ചുമതലപ്പെടുത്തും. എല്ലാ സർവകലാശാലകളിലെയും വൈസ് ചാൻസലർമാരെ ഉൾപ്പടുത്തി യോഗം വിളിക്കാനും തീരുമാനമായി. പിഎസ്‍സിയുടെ മലയാള വിരോധത്തിനെതിരെ കഴിഞ്ഞമാസം 29 മുതലാണ് ഐക്യമലയാളപ്രസ്ഥാനം സമരം തുടങ്ങിയത്. സമരത്തിന് പിന്തുണയർപ്പിച്ച രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിലെ നിരവധി പേർ രംഗത്തെത്തി. തിരുവോണത്തിന് സാംസ്കാരിക നായകർ കേരളമാകെ ഉപവസിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി തന്നെ ഇടപെട്ടത്.