ഇറാൻ ബഹ്‌റൈനിൽ നടത്തിയ ആക്രമണത്തെ തുടർന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം റദ്ദാക്കി.  നെടുമ്പാശ്ശേരിയിൽ നിന്ന് 122 യാത്രക്കാരുമായി പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്.

കൊച്ചി: ബഹ്റൈൻ വിമാനത്താവളം അടച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. ബഹ്‌റൈനിലെ ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍റെ ആക്രമണം ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയത്. പിന്നാലെ തുടരെ ആക്രമണമുണ്ടായി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾക്ക് നേരെയും യുഎസ് ബേസ് ലക്ഷ്യമിട്ടും നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി പ്രതിരോധിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് രാജ്യത്തെ ലക്ഷ്യമാക്കിയെത്തിയത്. അവയെല്ലാം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തടയുകയായിരുന്നു. ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്‌റൈൻ പ്രതിരോധ സേന വ്യക്തമാക്കി.

കുവൈത്തിലും ഇന്ന് ആക്രമണങ്ങൾ ഉണ്ടായി. ഇന്ന് പുലർച്ചെ നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ, സുപ്രധാന കേന്ദ്രങ്ങളാണ് വീണ്ടും ലക്ഷ്യമാക്കപ്പെട്ടത്. വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു.