'ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുന്നു'; കൊടുമണ്ണിൽ സിപിഐ പ്രവത്തകരെ ആക്രമിച്ചതിൽ പരാതിയുമായി എഐവൈഎഫ്
അങ്ങാടിക്കൽ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുർന്നുണ്ടായ സിപിഎം - സിപിഐ തർക്കവും വാക്ക്പോരും വെല്ലുവിളികളും രണ്ടാഴ്ചയായിട്ടും അവസാനിച്ചിട്ടില്ല.
പത്തനംതിട്ട: കൊടുമണ്ണിൽ സിപിഐ (CPI) പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി എഐവൈഎഫ് (AIYF). കേസിൽ പ്രതികളായ ഡിവൈഎഫ്ഐക്കാരെ (DYFI) പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന അക്രമമാണ് ഡിവൈഎഫ്ഐ നടത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ പറഞ്ഞു.
അങ്ങാടിക്കൽ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുർന്നുണ്ടായ സിപിഎം - സിപിഐ തർക്കവും വാക്ക്പോരും വെല്ലുവിളികളും രണ്ടാഴ്ചയായിട്ടും അവസാനിച്ചിട്ടില്ല. സമാധാന അന്തരീക്ഷമുണ്ടാക്കാൻ ഇരു പാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടും പ്രാദേശിക പാർട്ടി നേതൃത്വങ്ങൾ ഇടഞ്ഞു നിൽക്കുകയാണ്. ഇതിനിടയിലാണ് കേസ് അന്വേഷിക്കുന്ന അടൂർ ഡിവൈഎസ്പിക്കെതിരെ എഐവൈഎഫിന്റെ സംസ്ഥാന നേതൃത്വം പരാതിയുമായി മുന്നോട്ട് പോകുന്നത്. സിപിഐ ലോക്കൽ സെക്രട്ടറിയെ അടക്കം അതിക്രൂരമായ മർദ്ദിക്കുന്ന ദൃ-ശ്യങ്ങൾ പുറത്ത് വന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതാണ് സിപിഐയുടെ യുവജന നേതാക്കാളെ ചൊടുപ്പിക്കുന്നത്.
ഡിവൈഎഫ്ഐക്കെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് എഐവൈഎഫ് ഉന്നയിക്കുന്നത്. തുടർച്ചയായി ഉണ്ടായ സംഘർഷങ്ങളിലും വീടുകൾ ആക്രമിച്ച കേസിലും അന്വേഷണം നടക്കുകയാണെന്നും ഉടൻ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ബാങ്ക് തെരഞ്ഞെടുപ്പ് ദിവസം കൊടുമൺ എസ്എച്ച്ഒയെ മർദ്ദിച്ച സംഭവത്തിലും കേസ് എടുത്തിട്ടുണ്ട്.