നഗ്നദൃശ്യ വിവാദം: നടപടി അവസാനിപ്പിക്കാതെ സിപിഎം, പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ അംഗത്തോട് വിശദീകരണം തേടി
പരാതിക്കാരികളെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായ പിഡി ജയനോട് വിശദീകരണം തേടും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
ആലപ്പുഴ : നഗ്ന വീഡിയോ പകർത്തി ഫോണിൽ സൂക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ അച്ചടക്ക നടപടി അവസാനിപ്പിക്കാതെ സിപിഎം. ഫോണിൽ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച ഏരിയ കമ്മറ്റിയംഗം എ പി സോണയെ പുറത്താക്കിയതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട കുടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കാനും സിപിഎം തീരുമാനിച്ചു. പരാതിക്കാരികളെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായ പിഡി ജയനോട് വിശദീകരണം തേടും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജയനെതിരെ നടപടിയുമുണ്ടാകും. പരാതിയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട് സോണക്കെതിരായ പരാതിക്കാരികളുടെ കുടുംബാംഗങ്ങളെയും ജയൻ ഭീഷണിപ്പെടുത്തിയിരുന്നു. സോണയെ പിന്തുണച്ച് ജയൻ ഫേസ് ബുക്കിൽ പോസ്റ്റുമിട്ടു. പരാതിക്കാരികളെ ഭീഷണിപ്പെടുത്തിയ പാർട്ടിക്ക് പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ നടപടികളിലേക്ക് സിപിഎം കടക്കുന്നത്.
സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകര്‍ത്തി ഫോണിൽ സൂക്ഷിച്ചു, ഏരിയാ കമ്മറ്റിയംഗത്തെ സിപിഎം പുറത്താക്കി
പാർട്ടി അനുഭാവികളായ സ്ത്രീകളുടെ അശ്ശീല ദ്യശ്യങ്ങൾ ഫോണിൽ പകർത്തി സൂക്ഷിച്ച സംഭവത്തിൽ അന്വേഷണത്തിനൊടുവിലാണ് ആലപ്പുഴ സൗത്ത് ഏരിയാ അംഗം എ പി സോണയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. ഇയാളെ ഇനി സിഐടിയുവിൽ നിന്നും പുറത്താക്കും. ജില്ലാ സെക്രട്ടറിയേറ്റ് യോഗ തീരുമാനത്തെ തുടർന്നുള്ള സ്വാഭാവിക നടപടിയാണിത്. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കാര്യം റിപ്പോർട്ട് ചെയ്യാൻ ഉടൻ ഏരിയാ കമ്മിറ്റി യോഗം ചേരും. ജില്ലാ സെക്രട്ടറി ആർ നാസറാണ് റിപ്പോർട്ടിംഗ് നടത്തുക. ജില്ലാ കമ്മിറ്റിയിൽ നിന്ന് നിർദ്ദേശം ലഭിച്ചാലുടൻ ഇന്നോ നാളെയോ യോഗം വിളിക്കുമെന്ന് ഏരിയാ നേതൃത്വം അറിയിച്ചു. സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതുൾപ്പെടെയുള്ള പരാതികൾ സംസ്ഥാന കമ്മിറ്റിക്കാണ് ലഭിച്ചത്. തുടർന്ന് അന്വേഷണത്തിനായി ജില്ലാ കമ്മിറ്റിക്ക് അയക്കുകയും പാർട്ടി കമ്മീഷൻ അന്വേഷണത്തിന് ശേഷം പുറത്താക്കുകയുമായിരുന്നു. ഏരിയാ കമ്മിറ്റി യോഗത്തിന് ശേഷം ജനറൽ ബോഡി യോഗം വിളിച്ച് പ്രവർത്തകരെയും നടപടി എടുത്ത കാര്യം അറിയിക്കും.
'ഉപ്പുതിന്നവര്‍ ആരായാലും വെളളം കുടിക്കും'; ആലപ്പുഴയിലെ വിവാദങ്ങളിൽ എംഎ ബേബി