കേരളത്തിലെ ദേശീയപാതാ വികസനത്തിനുള്ള തടസ്സങ്ങള്‍ നീങ്ങിയെന്ന് നിതിന്‍ ഗഡ്കരി
ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം നീക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിലും കേന്ദ്രപിന്തുണയുണ്ടാകും.
നാഗ്പുര്‍: കേരളത്തിലെ ഹൈവേ വികസനത്തിനുള്ള തടസ്സങ്ങൾ നീങ്ങിയെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിച്ചു. ഉദ്യോഗസ്ഥ തലത്തിൽ ഇനി കാലതാമസം ഉണ്ടാകില്ല. ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രത്തിന്റെ പിന്തുണ കേരളത്തിനുണ്ടാകുമെന്നും ഗഡ്കരി നാഗ്പൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിൽ ഭൂമിയേറ്റെടുക്കാനുള്ള ചെലവ് കൂടുതലായതാണ് പാതാ വികസനത്തിന് തിരിച്ചടിയുണ്ടായത്. സ്ഥലമേറ്റെടുക്കാന്‍ ചെലവിന്‍റെ 25 ശതമാനം കേരള സര്‍ക്കാര്‍ വഹിക്കാമെന്ന് ഏറ്റിട്ടുണ്ട്. കേരള മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചു. ധാരണപത്രം ഒപ്പുവച്ചു. ഉദ്യോഗസ്ഥ തലത്തിൽ ഇനി കാലതാമസം ഉണ്ടാകില്ല. ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം നീക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിലും കേന്ദ്രപിന്തുണയുണ്ടാകും.
മഹാരാഷ്ട്രയിൽ ചെറു സഖ്യകക്ഷികളെ താമരചിഹ്നത്തിൽ മത്സരിപ്പിക്കുന്നത് ജയം ഉറപ്പാക്കാനാണെന്ന് നിധിൻ ഗഡ്കരി വ്യക്തമാക്കി. ചെറുകക്ഷികള്‍ അവരുടെ ചിഹ്നത്തില്‍ മത്സരിച്ചാല്‍ വോട്ടുകുറയുമെന്ന ആശങ്ക ബിജെപിക്കുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ മുതിർന്ന നേതാക്കളെ തഴഞ്ഞത് കേന്ദ്ര തീരുമാനമാണെന്നും വിമതശബ്ദങ്ങൾക്ക് പ്രസക്തി ഇല്ലെന്നും ഗഡ്കരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏകനാഥ് ഗഡ്സേ അടക്കമുള്ള മുതിർന്ന നേതാക്കൾ മത്സരിക്കേണ്ട എന്ന തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെതാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാൻ തനിക്ക് ആഗ്രഹമില്ല. കേന്ദ്രമന്ത്രിപദത്തിൽ താന്‍ തൃപ്തനാണ്.
മഹരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് ബിജെപി-ശിവസേന അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആദിത്യ താക്കറെയെ ഉപമുഖ്യമന്ത്രിയാക്കണോ എന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് തീരുമാനിക്കാം. മുംബൈയിലെ ആരേ വനത്തിൽ മരം മുറിച്ചത് വികസനത്തിനായാണ്. പകരം മരം വച്ച് പിടിപ്പിക്കും. ശിവസേന എന്തുകൊണ്ട് പദ്ധതിയെ എതിർക്കുന്നു എന്നത് അവരോട് ചോദിക്കണം.