ഇസ്രയേല്‍ സ്വദേശിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു, ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
ഇസ്രയേല്‍ സ്വദേശിയായ സ്വത്വാ (36) ആണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിൽ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രൻ ഒരു വർഷം മുന്പാണ് സ്വത്‍വയ്ക്കൊപ്പം കൊട്ടിയത്ത് എത്തിയത്.
![An Israeli woman was strangled to death in Kollam and the accused tried to commit suicide An Israeli woman was strangled to death in Kollam and the accused tried to commit suicide](https://static-ai.asianetnews.com/images/01hggdr62mxg8pkpbz6e7t02ca/kollam-murder-new-photos-accused--1-_363x203xt.jpg)
കൊല്ലം: ഇസ്രയേൽ സ്വദേശിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം കൊട്ടിയത്താണ് സംഭവം. 36കാരിയായ
സ്വത്‍വായാണ് കൊല്ലപ്പെട്ടത്. ഭർത്താവ് 75കാരൻ കൃഷ്ണചന്ദ്രനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടിയത്തിന് സമീപമുള്ള ഡീസന്‍റുമുക്കിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. രാധ എന്ന് വിളിക്കുന്ന ഇസ്രയേൽ സ്വദേശിയായ സ്വത്‍വയെ ഭർത്താവ് കൃഷ്ണചന്ദ്രനാണ് അതിദാരുണമായി കഴുത്തറത്ത് കൊന്നത്. സ്വയം കുത്തി കൃഷ്ണചന്ദ്രൻ ജീവനൊടുക്കാനും ശ്രമിച്ചു.
ഉത്തരാഖണ്ഡിൽ യോഗ അധ്യാപകനായിരുന്നു കൃഷ്ണചന്ദ്രൻ. 75കാരനായ ഇയാൾ 36കാരിയായ സ്വത്‍വയ്ക്കൊപ്പം ഒരു വർഷം മുന്പാണ് കൊട്ടിയത്ത് എത്തിയത്. ആയുർവേദ ചികിത്സക്കായി എത്തിയതെന്നായിരുന്നു എല്ലാവരോടും പറഞ്ഞിരുന്നത്. ബന്ധുവിന്‍റെ വീട്ടിലായിരുന്നു താമസം. ഈ ബന്ധു വൈകീട്ട് മൂന്നരയോടെ എത്തിയപ്പോഴാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ സ്വത്‍വയെ കാണുന്നത്. അതേ കട്ടിലിൽ കൃഷ്ണചന്ദ്രനും രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധു അയൽവാസിയുടെ സഹായത്തോടെ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു.
സ്വത്‍വയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലുള്ള കൃഷ്ണചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലാണ്. എന്താണ് കൊലപാതകത്തിന് കാരണമെന്നതില്‍ പൊലീസിന് വ്യക്തതയില്ല. കൃഷ്ണചന്ദ്രന്‍റെ ആരോഗ്യനില മെച്ചപ്പെട്ട് ചോദ്യം ചെയ്താൽ മാത്രമേ കൂടുതല്‍ വ്യക്തതവരുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.
കൊല്ലത്തെ തട്ടിക്കൊണ്ടുപോകല്‍ കേസ്; കൂടുതല്‍ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്
കൊല്ലത്തെ തട്ടിക്കൊണ്ടുപോകല്‍ കേസ്, 6വയസ്സുകാരിയുടെ നിര്‍ണായക മൊഴി, സംഘത്തില്‍ 2സ്ത്രീകള്‍