ലൈഫ് മിഷൻ: നിയമസഭാ സമിതി നിലപാട് 100 കോടിയുടെ അഴിമതി മറയ്ക്കാൻ, ആരോപണവുമായി അനിൽ അക്കര
സ്പീക്കറെയും നിയമസഭയെയും മുന്നിൽ നിർത്തി 100 കോടി രൂപയുടെ അഴിമതി മറയ്ക്കാനാണ് ശ്രമം. ജില്ലകളിലെ പദ്ധതിയ്ക്കായി 30 കോടി കമ്മീഷൻ കൈമാറി കഴിഞ്ഞെന്നും അനിൽ അക്കര ആരോപിച്ചു
തൃശൂർ: ലൈഫ് മിഷൻ പദ്ധതി അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റിനോട് വിശദീകരണം ചോദിച്ച നിയമസഭാ സമിതിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് അനിൽ അക്കര എംഎൽഎ. സ്പീക്കറെയും നിയമസഭയെയും മുന്നിൽ നിർത്തി 100 കോടി രൂപയുടെ അഴിമതി മറയ്ക്കാനാണ് ശ്രമം. ജില്ലകളിലെ പദ്ധതിയ്ക്കായി 30 കോടി കമ്മീഷൻ കൈമാറി കഴിഞ്ഞെന്നും അനിൽ അക്കര ആരോപിച്ചു.
'ലൈഫ് മിഷനിൽ പ്രീ ഫാബ് ടെക്നോളജി കൊണ്ടുവന്നത് എം ശിവശങ്കറാണ്. 500 കോടി രൂപയുടെ ടെണ്ടർ നടപടികൾ ഹൈദരാബാദ്- അഹമ്മദാബാദ് ആസ്ഥാനമായ രണ്ട് കമ്പനികൾക്ക് നൽകി. 100 കോടിയുടെ കമ്മീഷൻ ഇടപാടാണ് ഇതിലുണ്ടായത്. ഇതിൽ 30 കോടി ദുബായിൽ വെച്ച് കൈമാറി. ഇതറിഞ്ഞാണ് നിയമസഭാ എത്തിക്സ് കമ്മിറ്റി രംഗത്ത് എത്തിയത്'. അന്വേഷണ ഏജൻസിക്കെതിരെയുള്ള നീക്കം ഇതിന്റെ ഭാഗമാണെന്നും അനിൽ അക്കര ആരോപിച്ചു.
അപൂർവ നടപടിയുമായി കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി; എൻഫോഴ്സ്മെന്റിനോട് വിശദീകരണം തേടും