'കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി, ഇന്ത്യൻ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വാർത്തകൾ', ബിബിസിക്കെതിരെ അനിൽ ആന്റണി
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും അനിലിനെതിരെ നേരത്തെ വിമർശനമുന്നയിച്ച് രംഗത്തെത്തിയ മുതിർന്ന നേതാവ് ജയ്റാം രമേശിനെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
ദില്ലി : ബി ബി സിക്കെതിരെ വീണ്ടും കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബി ബി സിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പലതവണ ബി ബി സി നൽകിയിട്ടുണ്ടെന്നും അനിൽ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബി ബി സി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചാണ് അനിലിന്റെ ട്വീറ്റ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും അനിലിനെതിരെ നേരത്തെ വിമർശനമുന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
read more ബിബിസി ഡോക്യുമെൻ്ററി വിവാദം: അനിൽ ആൻ്റണിക്കെതിരെ നടപടി ആവശ്യപ്പെട്ട് റിജിൽ മാക്കുറ്റി
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചുളള ബി ബി സിയുടെ "ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ" ഡോക്യുമെന്‍ററിക്കും ബി ബി സിക്കും എതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബി ബി സി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ വിമർശിച്ച് രംഗത്തെത്തിയത്. ഇന്ത്യക്കാർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി ബി സിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു അന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ കൂടിയായ അനില്‍ ആന്‍റണിയുടെ ട്വീറ്റ്. പിന്നാലെ അനിലിനെ കോൺഗ്രസ് നേതാക്കൾ തള്ളി. പരാമർശം ദേശീയ തലത്തിലടക്കം ബിജെപി ചർച്ചയാക്കിയതോടെ അനില്‍ ആന്‍റണി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു. ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ബിബിസിക്കെതിരെ അനിൽ രംഗത്തെത്തിയത്.
read moreബിബിസി ഡോക്യുമെൻ്ററി: അനിൽ ആൻ്റണിയുടെ പ്രസ്താവന തള്ളി കെ.സുധാകരൻ