മംഗലപുരത്ത് അപകടം നടന്നത് ടേബിള്‍ ടോപ്പ് റണ്‍വേയില്‍; ഇപ്പോള്‍ കോഴിക്കോടും.!
കഴിഞ്ഞ 24 മണിക്കൂറിലേറെയായി കനത്ത മഴയാണ് മലപ്പുറം ജില്ലയുടെ മലയോരമേഖലകളിൽ ലഭിക്കുന്നത്. അതിനാൽ തന്നെ കരിപ്പൂരിലും നല്ല മഴ പോയ മണിക്കൂറുകളിൽ ലഭിച്ചിരുന്നു. വൈകുന്നേരത്തോടെ ഇവിടെ ശക്തമായ മൂടൽമഞ്ഞും രൂപപ്പെട്ടു.
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനതാവളത്തില്‍ വെള്ളിയാഴ്ച രാത്രിയോടെ സംഭവിച്ച വിമാനാപകടം സാമ്യമുള്ളത് മംഗലാപുരം വിമാനതാവളത്തില്‍ ഒരു ദശകം മുന്‍പ് നടന്ന അപകടവുമായാണ്. കരിപ്പൂരിന് സമാനമായ ടേബിൾ ടോപ്പ് മാതൃകയിലാണ് മംഗാലപുരം വിമാനത്താവളവും സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ മംഗലാപുരം വിമാനത്താവളത്തിൽ കുറച്ചു വർഷങ്ങൾ മുൻപുണ്ടായ ദുരന്തവുമായാണ് കരിപ്പൂർ വിമാനാപകടത്തെ വിദഗ്ദ്ധർ താരത്മ്യം ചെയ്യുന്നത്.
കഴിഞ്ഞ 24 മണിക്കൂറിലേറെയായി കനത്ത മഴയാണ് മലപ്പുറം ജില്ലയുടെ മലയോരമേഖലകളിൽ ലഭിക്കുന്നത്. അതിനാൽ തന്നെ കരിപ്പൂരിലും നല്ല മഴ പോയ മണിക്കൂറുകളിൽ ലഭിച്ചിരുന്നു. വൈകുന്നേരത്തോടെ ഇവിടെ ശക്തമായ മൂടൽമഞ്ഞും രൂപപ്പെട്ടു.
വൈകുന്നേരം ഏഴരയോടെയാണ് ദുബായിൽ നിന്നും 134 യാത്രക്കാരും ഏഴ് വിമാനജീവനക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കരിപ്പൂരിലേക്ക് എത്തിയത്. കനത്ത മഴയും മൂടൽ മഞ്ഞും കാരണം റൺവേ കൃത്യമായി തിരിച്ചറിയാൻ സാധിക്കാതെ വന്ന പൈലറ്റ് റൺവേയുടെ മധ്യഭാഗത്തായി വിമാനം ലാൻഡ് ചെയ്യുകയും റൺവേയും കടന്ന് നീങ്ങിയ വിമാനം മതിലിലിടിച്ച് തെന്നി മാറുകയും ചെയ്തുവെന്നാണ് പ്രാഥമിക വിവരം.
പൈലറ്റുമാർക്ക് ലാൻഡിംഗും ടേക്ക് ഓഫും ഏറ്റവും വെല്ലുവിളിയായി വിലയിരുത്തപ്പെടുന്ന വിമാനത്താവളങ്ങളിലാണ് കരിപ്പൂർ വിമാനത്താവളത്തെ കണക്കാക്കുന്നത്. ഉയരമുള്ള മലമുകളിലാണ് കരിപ്പൂർ റണ്‍വേ സ്ഥിതി ചെയ്യുന്നത്. ഇത്തരം റണ്‍വേകളെയാണ് പൊതുവില്‍ ടേബിള്‍ ടോപ്പ് റണ്‍വേ എന്ന് വിളിക്കുന്നത്.
മുന്‍ എയര്‍ മാര്‍ഷല്‍ ബിഎന്‍ ഖോഘലെയുടെ വാക്കുകള്‍ പ്രകാരം ഇത്തരം എയര്‍ ഫീല്‍ഡുകളില്‍ വിമാനം പറത്താനും ഇറക്കാനും അധിക കഴിവ് പൈലറ്റുമാര്‍ക്ക് ആവശ്യമാണ്. ഉയര്‍ച്ച താഴ്‌ച്ചകളുള്ള ഭൂപ്രദേശം, സ്ഥലത്തിന്‍റെ പരിമിതിയും വലിയ വെല്ലുവിളിയാണ്. കാലവസ്ഥ മോശമായാല്‍ ഇത്തരം എയര്‍ഫീല്‍ഡുകള്‍ ചിലപ്പോള്‍ എത്ര വിദഗ്ധ പൈലറ്റുമാരും ഒഴിവാക്കിയേക്കും, ഇദ്ദേഹം പറയുന്നു.
കരിപ്പൂരിനും, മംഗലപുരത്തിനും പുറമേ ഇപ്പോള്‍ പുതുതായി ആരംഭിച്ച കണ്ണൂരും ഒരു ടേബിള്‍ ടോപ്പ് റണ്‍വേയെന്ന് വിശേഷിപ്പിക്കാം. ഇത് പോലെ തന്നെ വെല്ലുവിളിയുള്ള എയര്‍ പോര്‍ട്ടാണ് മിസോറാമിലെ ലെന്‍ഗപൂരി വിമാനതാവളവും. ഇതിനെല്ലാം പുറമേ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഇത്തരം വിമാനതാവളങ്ങിലേക്ക് ഒരു പൈലറ്റ് ലാന്‍റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചിത്രം കടപ്പാട് - Jacob Punnoose