ഗൗരവമുള്ള മുന്നറിയിപ്പുമായി അരംകോ സി ഇ ഒ അമീൻ നാസർ. രണ്ടു മാസം കൊണ്ട് ലോകത്ത് 100 കോടി ബാരൽ എണ്ണയുടെ കുറവുണ്ടായെന്നും പ്രതികരണം
ദില്ലി: ഗൗരവമുള്ള മുന്നറിയിപ്പുമായി അരംകോ സി ഇ ഒ അമീൻ നാസർ. രണ്ടു മാസം കൊണ്ട് ലോകത്ത് 100 കോടി ബാരൽ എണ്ണയുടെ കുറവുണ്ടായെന്നും സാധാരണ നിലയിലേക്ക് വന്നാലും പഴയ പടിയാകാൻ സമയമെടുക്കുമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഷിപ്പിംഗ് തടസ്സങ്ങൾ തുടരുന്നതിനാൽ എണ്ണ വിപണി സ്ഥിരത കൈവരിക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന സംഘർഷം ഒത്തുതീർപ്പായാൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുകയുള്ളൂ.

സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാൻ ധാരണയാകുന്നതായുള്ള റിപ്പോര്‍ട്ടുകൾ. ഇറാനുമായി വളരെ മികച്ച രീതിയിൽ ചർച്ചകൾ നടന്നതായും ഒരു കരാറിലെത്താൻ വളരെയേറെ സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. നിലവിലെ സംഘർഷം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശം ഇറാൻ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം എന്നതാണ് ശ്രദ്ധേയം. ചർച്ചകളിലെ പുരോഗതിയെക്കുറിച്ച് വൈറ്റ് ഹൗസിൽ സംസാരിക്കവെ ട്രംപ് സൂചന നൽകിയിരുന്നു. എന്നാൽ ഇറാൻ തങ്ങളുടെ ആണവ പദ്ധതി നിർത്തിവയ്ക്കണമെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നുമാണ് അദ്ദേഹം ആവർത്തിച്ചു പറഞ്ഞത്. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



