എയ്ഡഡ് സ്കൂളുകളെ മാഫിയ ഗണത്തിൽപ്പെടുത്തി സർക്കാർ പെരുമാറുന്നു. സർക്കാർ കാണിക്കുന്നത് നെറികേടാണെന്നും ആർച്ച് ബിഷപ്പ് രൂക്ഷഭാഷയിൽ വിമർശിച്ചു. മതേതരത്വത്തിൽ വിശ്വസിക്കുന്നോ എന്ന് സംശയമുണ്ട്.

തിരുവനന്തപുരം: സർക്കാരിനെതിരെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ക്രൈസ്തവ സ്കൂൾ മാനേജ്മെന്റുകളോട് വിവേചനം കാണിക്കുന്നുവെന്ന് പാംപ്ലാനി കുറ്റപ്പെടുത്തി. എയ്ഡഡ് സ്കൂളുകളെ മാഫിയ ഗണത്തിൽപ്പെടുത്തി സർക്കാർ പെരുമാറുന്നു. സർക്കാർ കാണിക്കുന്നത് നെറികേടാണെന്നും ആർച്ച് ബിഷപ്പ് രൂക്ഷഭാഷയിൽ വിമർശിച്ചു. മതേതരത്വത്തിൽ വിശ്വസിക്കുന്നോ എന്ന് സംശയമുണ്ട്. ചില സമുദായങ്ങൾക്ക് പരിഗണന നൽകുന്നുവെന്നും പാംപ്ലാനി വിമർശിച്ചു. അടിസ്ഥാന വർഗ്ഗത്തെ മറക്കുന്ന ഭരണമാണ് നടക്കുന്നതെന്നും സിപിഐ സമ്മേളനത്തെ പരാമർശിച്ചുകൊണ്ട് ജോസഫ് പാംപ്ലാനി പറഞ്ഞു. അധ്യാപകർ ആറും ഏഴും വർഷമായി വേതനമില്ലാതെ പണിയെടുക്കുന്നുവെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ സംഗമത്തെക്കുറിച്ചുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു എന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ജോലി ചെയ്ത ക്രൈസ്തവ അധ്യാപകർക്ക് മാത്രം ശമ്പളം നൽകുന്നില്ല. പല കാര്യങ്ങളിലും ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നീതിപൂർവമായ തീരുമാനങ്ങൾ എടുക്കുന്നില്ല. അതിനാൽ ആത്മാർഥത ഇല്ലാത്ത തീരുമാനമാണ് ന്യൂനപക്ഷ സംഗമമെന്നും പാംപ്ലാനി അഭിപ്രായപ്പെട്ടു. സംഗമത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, ജനിക്കാത്ത കുഞ്ഞിൻ്റെ ജാതകം നോക്കണ്ട എന്നായിരുന്നു മറുപടി. എന്താണ് സംഗമത്തെ കുറിച്ച് ഉദ്ദേശിക്കുന്നത് എന്ന് അറിയാത്തിടത്തോളം അഭിപ്രായം പറയേണ്ടതില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.