Asianet News MalayalamAsianet News Malayalam

18 വർഷത്തിനിടെ അരിക്കൊമ്പൻ തകർത്തത് 180 കെട്ടിടങ്ങൾ, നശിപ്പിച്ചത് ഏക്കറു കണക്കിന് സ്ഥലത്തെ കൃഷി

2005 മുതൽ വീടും റേഷൻകടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Arikkomban the wild elephant demolished around 180 buildings in Idukki jrj
Author
First Published Mar 28, 2023, 9:05 AM IST

ചിന്നക്കനാൽ (ഇടുക്കി) : ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ആക്രമണകാരിയായ അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൌത്യം പുരോഗമിക്കുകയാണ്. കോടതിയുടെ അനുകൂല വിധി കാത്തിരിക്കുകയാണ് സർക്കാരും നാട്ടുകാരും. അക്രമകാരിയായ അരിക്കൊമ്പൻ കഴിഞ്ഞ പതിനെട്ട് വർഷം കൊണ്ട് 180 ഓളം കെട്ടിടങ്ങളാണ് തകർത്തത്. കൃത്യമായ രേഖകളുള്ളതും നഷ്ട പരിഹാരത്തിന് വനംവകുപ്പിൽ അപേക്ഷ ലഭിച്ചതുമായ കണക്ക് മാത്രമാണിത്.

2005 മുതൽ വീടും റേഷൻകടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 23 എണ്ണം ഈ വർഷം തകർത്തതാണ്. ആക്രമണത്തിൽ വീടുകളും മറ്റും തകർന്നു വീണ് 30 ഓളം പേർക്ക് പരിക്കേറ്റു. അരിക്കൊമ്പൻറെ ആക്രമണം സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിക്കാനായി വനംവകുപ്പ് തയ്യാറാക്കിയ കണക്കാണിത്. നൂറിലധികം പേരുടെ ഏക്കറു കണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. അക്ഷയ സെൻറർ വഴി അപേക്ഷ സമർപ്പിച്ചവരുടെ മാത്രം എണ്ണമാണുൾപ്പെടുത്തിയിട്ടുള്ളത്. 

ആനയിറങ്കൾ, പന്നിയാർ എന്നിവിടങ്ങളിലെ റേഷൻ കടകൾ പല തവണയാണ് അരിക്കൊമ്പൻ തകർത്തത്. പല സ്ഥലത്തായി വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാത്തതിനാൽ കണക്കിലുൾപ്പെടുത്തിയിട്ടില്ല. വീട്ടു നമ്പരില്ലാത്ത കെട്ടിടങ്ങൾ ഷെഡുകൾ പട്ടയമില്ലാത്ത സ്ഥലത്ത് തകർത്ത വീടുകൾ എന്നിവയുടെ എണ്ണവും കാണിച്ചിട്ടില്ല. 2010 മുതൽ ഈ മാർച്ച് 25 വരെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി 29 പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത്. ഇതു സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും കോടതിക്ക് കൈമാറും. ഇവയൊക്കെ പരിഗണിച്ച് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വനംവകുപ്പിൻറെയും നാട്ടുകാരുടെയും പ്രതീക്ഷ.

Read More : ആനയിറങ്കൽ ഡാം കടന്ന് അരിക്കൊമ്പൻ, 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി; നിരീക്ഷിച്ച് ദൗത്യസംഘം

Follow Us:
Download App:
  • android
  • ios