സെമിയിൽ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 790,000 ഡോളര്‍(ഏകദേശം 7.24 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. സൂപ്പർ 8-ൽ എത്തിയ ടീമുകള്‍ക്ക് 380,000 ഡോളര്‍(ഏകദേശം 3.48 കോടി രൂപ) സമ്മാനാത്തുകയായി നല്‍കി.

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ മൂന്നാം കിരീടം നേടി ചരിത്രം തിരുത്തിയപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയത് കിരീടത്തിനൊപ്പം ലഭിച്ച വമ്പൻ സമ്മാനത്തുകയിലേക്ക് കൂടിയാണ്. 2024-ലെ ലോകകപ്പിനേക്കാൾ സമ്മാനതുകയിൽ 20 ശതമാനം വർദ്ധനവാണ് ഐസിസി ഇത്തവണ വരുത്തിയിരുന്നത്. 13.5 മില്യൺ ഡോളർ(ഏകദേശം 112 കോടിയിലധികം രൂപ) ആണ് സമ്മാനത്തുകയായി ഐസിസി നൽകിയത്.

2024 ചാമ്പ്യൻമാരായ ഇന്ത്യക്ക് 2.45 മില്യൺ ഡോളര്‍( ഏകദേശം 22.52 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നല്‍കിയതെങ്കില്‍ ഇത്തവണ ഇന്ത്യക്ക് മൂന്ന് മില്യണ്‍ ഡോളര്‍(ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യൺ ഡോളർ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്‍റിലെ മികച്ച സ്‌പോൺസർഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാൻ കാരണമായത്.

സെമിയിൽ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 790,000 ഡോളര്‍(ഏകദേശം 7.24 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. സൂപ്പർ 8-ൽ എത്തിയ ടീമുകള്‍ക്ക് 380,000 ഡോളര്‍(ഏകദേശം 3.48 കോടി രൂപ) സമ്മാനാത്തുകയായി നല്‍കി. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ടീമുകള്‍ക്കും സമ്മാനമുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ 12 ടീമുകള്‍ക്ക് 250,000 ഡോളര്‍(ഏകേദശം 2.29 കോടി രൂപ) സമ്മാനമായി ലഭിച്ചു. ലോകകപ്പില‍ പങ്കെടുത്ത 20 ടീമുകൾക്കും സാമ്പത്തിക നേട്ടം ഉറപ്പാക്കുന്ന രീതിയിലാണ് ഐസിസി സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക