ആം ആദ്മി പാർട്ടിയും ട്വൻറി- 20 യും തമ്മിലെ സഹകരണം കെജ്രിവാൾ പ്രഖ്യാപിക്കും. നാളെ കിഴക്കമ്പലത്ത് കെജ്രിവാൾ പൊതുസമ്മേളത്തിൽ കെജ്രിവാൾ പ്രസംഗിക്കും
കൊച്ചി: കേരളത്തിലെ ബദൽ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ (Arvind Kejriwal) ഇന്ന് കൊച്ചിയിലെത്തും. ആം ആദ്മി പാർട്ടിയും ട്വൻറി- 20 യും തമ്മിലെ സഹകരണം കെജ്രിവാൾ പ്രഖ്യാപിക്കും. നാളെ കിഴക്കമ്പലത്ത് കെജ്രിവാൾ പൊതുസമ്മേളത്തിൽ കെജ്രിവാൾ പ്രസംഗിക്കും. തൃക്കാക്കരയിൽ സഖ്യത്തിൻറെ രാഷ്ട്രീയ നിലപാടും നാളെയോടെ വ്യക്തമാക്കും.
ദില്ലിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തിൽ ബദൽ നീക്കങ്ങൾ സജീവമാക്കാനുള്ള കെജ്രിവാളിന്റെ വരവ്. മുന്നണികൾക്ക് ഭീഷണി ഉയർത്തി എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി- 20യുമായാണ് ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാർത്ഥിയെ തൃക്കാക്കരയിൽ നിർത്താൻ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു. ഉപ തെരഞ്ഞെടുപ്പിനേക്കാൾ നിയമസഭാ ലോക് സഭാ തെരഞ്ഞെടുപ്പുകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അതിനാൽ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയുണ്ടാകില്ലെന്നുമാണ് ഇരു പാർട്ടികളും സംയുക്തമായി അറിയിച്ചത്.
'തൃക്കാക്കര സൗഭാഗ്യം തന്നെ'; സമസ്തയുടെ തെറ്റായ നിലപാടുകളൊന്നും അംഗീകരിക്കില്ലെന്നും ഇ പി ജയരാജന്‍
തൃക്കാക്കരയിൽ ഇനി സംയുക്ത സഖ്യം എന്ത് നിലപാടാകും സ്വീകരിക്കുകയെന്നതാണ് ആകാംക്ഷ. ഇതിനം യുഡിഎഫിന് അനുകൂലമായ സൂചനകളാണ് ട്വൻറി-20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് നൽകുന്നത്. പഴയ വൈരം വിട്ട കോൺഗ്രസ് ഇരുകയ്യും നീട്ടി ട്വൻറി 20 യെ സ്വാഗതം ചെയ്തു കഴിഞ്ഞു. സമീപകാലത്തെ എതിർപ്പുകൾ മാറ്റി സാബുവിനെ പിണക്കാൻ സിപിഎമ്മും തയ്യാറാല്ല. ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണക്കുന്ന പരസ്യനിലപാട് സഖ്യം പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്. മനസാക്ഷി വോട്ടിനാകും ആഹ്വാനമെന്നാണ് സൂചന. തൃക്കാക്കരക്ക് ശേഷവും സഖ്യം തുടരുന്നതിൽ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ല. മത്സരിക്കാത്തതിൽ ആപ്പിലെ ഒരു വിഭാഗത്തിന് അതൃപ്തിയുമുണ്ട്.
