കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റിൽ സിപിഎം നേതാവും പഞ്ചായത്ത് മെമ്പറുമായ മനു മത്തായി എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് എക്സൈസ് പറയുമ്പോൾ, ചെക്ക് പോസ്റ്റിലെ പണപ്പിരിവിനെയാണ് താൻ ചോദ്യം ചെയ്തതെന്ന് മനു മത്തായി പറയുന്നു.
കൊല്ലം: ആര്യങ്കാവ് ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പർ. സിപിഎം നേതാവായ മനു മത്തായി ആണ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. വാഹനം നടുറോഡിൽ നിർത്തിയിട്ട ശേഷമായിരുന്നു തർക്കം. ഗതാഗത തടസ്സമുണ്ടാക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ തർക്കം രൂക്ഷമായി. 'ഇത് ഞാൻ പൂട്ടിക്കുമെന്നും പേര് മനു മത്തായി എന്നു'മായിരുന്നു മെമ്പറുടെ ഭീഷണി. ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിയതിനെയും മനു മത്തായി ചോദ്യം ചെയ്തു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മനു മത്തായി മദ്യ ലഹരിയിലാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മെമ്പർക്കെതിരെ നിയമപരമായി നീങ്ങുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നടക്കുന്നത് ഉദ്യോഗസ്ഥരുടെ പണപ്പിരിവാണെന്നും അതിനെയാണ് താൻ ചോദ്യം ചെയ്തതെന്നും മനു മത്തായി പറഞ്ഞു. വാഹനങ്ങൾ കടത്തിവിടാനും സാധനങ്ങൾ കൊണ്ടുപോകുന്നതിനും ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നുവെന്നും അത് അവസാനിപ്പിക്കുമെന്നുമാണ് താൻ പറഞ്ഞതെന്ന് മനു മത്തായി വിശദീകരിച്ചു.

