ഈ മാസം 24 ന് സമര കേന്ദ്രത്തിൽ ആശ വർക്കമാർ കൂട്ട ഉപവാസമിരിക്കും. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.

തിരുവനന്തപുരം: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ. ഈ മാസം 24 ന് സമര കേന്ദ്രത്തിൽ ആശ വർക്കമാർ കൂട്ട ഉപവാസമിരിക്കും. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.

ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം നാൽപ്പത്തിയൊന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മൂന്നാം ദിവസമാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

Also Read: ആശ വര്‍ക്കര്‍മാരുടെ സമരം; കേരളത്തിന് ഒന്നും ചെയ്യാനില്ല, പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരെന്ന് എ കെ ബാലന്‍

അതേസമയം, വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. അനുമതി കിട്ടിയാൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും. ആവശ്യങ്ങൾ ഉന്നയിക്കും. കാണുമെന്ന് ഉറപ്പിച്ച് തന്നെയാണ് അനുമതി തേടിയതെന്നും വീണ ജോർജ് കൂട്ടിച്ചേര്‍ത്തു.