വിവാഹ പന്തൽ ഉയരേണ്ട വീടായിരുന്നുവെന്നും അവിടെ മരണ പന്തലാണിന്നെന്നും സഹോദരിയുടെ ദുരവസ്ഥയിൽ വിതുമ്പി ആശിഷ്.

കോട്ടയം : ഇനി ഒരു പെൺകുട്ടിക്കും തന്റെ സഹോദരിയുടെ സ്ഥിതി ഉണ്ടാകരുതെന്ന് സൈബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ആതിരയുടെ സഹോദരീ ഭർത്താവ് ആശിഷ് ദാസ് ഐഎഎസ്. പൊലീസിൽ പരാതി നൽകിയ ശേഷവും അരുൺ സഹോദരിയെ ശല്യം ചെയ്തു. പരാതി നൽകി പൊലീസ് ഇടപെട്ട കേസിൽ ഇതാണ് സ്ഥിതിയെങ്കിൽ നാട്ടിലെ സാധാരണക്കാരുടെ സ്ഥിതി എന്താകും? എല്ലാ പിന്തുണയും ആതിരയ്ക്ക് നൽകിയിരുന്നുവെന്നും ആശിഷ് ദാസ് ഐ എ എസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിവാഹ പന്തൽ ഉയരേണ്ട വീടായിരുന്നുവെന്നും അവിടെ മരണ പന്തലാണിന്നെന്നും സഹോദരിയുടെ ദുരവസ്ഥയിൽ വിതുമ്പി ആശിഷ്.

മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസിന്‍റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയർമാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി, ദേശീയ ശ്രദ്ധ നേടിയ ആളാണ് ആശിഷ്. ഭാര്യ സഹോദരിയുടെ ആത്മഹത്യയിൽ വൈകാരിക കുറിപ്പ് ഇന്നലെ ആശിഷ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. സൈബർ ബുളളിയിങ്ങിലൂടെയുളള കൊലപാതകമാണ് തന്‍റെ സഹോദരിയുടേത് എന്നാണ് ആശിഷ് കുറിച്ചത്. കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകും. ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് പോസ്റ്റിൽ പറയുന്നു.

ആതിരയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരൻ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വൻ സൈബർ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പൊലീസിൽ ആതിര പരാതി നൽകിയിരുന്നു. പിന്നാലെയാണ് ആതിരയുടെ ആത്മഹത്യ. വിനോദുമായുള്ള സൗഹൃദം ആതിര ഏറെ നാൾ മുമ്പ് ഉപേക്ഷിച്ചതാണ്. ആതിരയ്ക്ക് വിവാഹ ആലോചനകൾ നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ആതിരയുടെ ചിത്രങ്ങളും മറ്റും അരുൺ വിദ്യാധരൻ ഫേസ്ബുക്ക് വാളിൽ നിരന്തരമായി പങ്കുവെച്ചിരുന്നു. 

ആതിരയുടെ പരാതിയിൽ വൈക്കം എഎസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നേരിട്ട് ആതിരയെ വിളിച്ച് സംസാരിച്ചിരുന്നു. അരുൺ വിദ്യാധരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണം ഊർജ്ജിതമായി പുരോ​ഗമിക്കുന്നുണ്ട്. സൈബർ അക്രമണത്തെ തുടർന്നാണ് ആതിര ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

Read More : ആതിരയുടെ മരണം; വൈകാരിക കുറിപ്പുമായി സഹോദരനായ ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസ്

Asianet News Malayalam Live News | Asianet News Live | Malayalam Live News | Kerala Live TV News