കേരളത്തിലെ 45 ലക്ഷം അംഗങ്ങളെ പ്രതിനീധീകരിച്ച് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ് പുരസ്‌കാരം ഏറ്റുവാങ്ങി.

തൃശ്ശൂര്‍: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ടി എന്‍ ഗോപകുമാറിന്‍റെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തിയ ടിഎന്‍ജി പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തക മല്ലികാ സാരാഭായ് കുടുംബശ്രീക്ക് സമ്മാനിച്ചു. കേരളത്തിലെ 45 ലക്ഷം അംഗങ്ങളെ പ്രതിനീധീകരിച്ച് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ് പുരസ്‌കാരം ഏറ്റുവാങ്ങി. സ്ത്രീകളുടെ സ്വയം പര്യാപ്തതയ്ക്കും ശാക്തീകരണത്തിനും നല്‍കിയ സംഭാവനങ്ങള്‍ പരിഗണിച്ചാണ് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരത്തിന് കുടുംബശ്രീയെ തെരഞ്ഞെടുത്തത്. 

YouTube video player

നേട്ടം കൈവരിച്ച കുടുംബശ്രീയെ മല്ലിക സാരാഭായ് പ്രശംസിച്ചു. 20 വര്‍ഷമായി കുടുംബശ്രീയുടെ വളര്‍ച്ച കാണുകയാണ്. സാമ്പത്തിക കാര്യങ്ങളില്‍ ധനമന്ത്രിമാരേക്കാള്‍ മിടുക്ക് സത്രീകള്‍ക്കുണ്ട്. എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകാൻ സ്ത്രീകൾക്ക് സാധിക്കുന്നതായും മല്ലികാ സാരാഭായ് പറഞ്ഞു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥി ആയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ ദാസ് സ്വാഗതം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ബിസിനസ് ഹെഡ് ഫ്രാങ്ക് പി തോമസ് അധ്യക്ഷത വഹിച്ചു. സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ അനില്‍ അടൂര്‍ ടി എന്‍ ജി പുരസ്‌കാരത്തെക്കുറിച്ച് സംസാരിച്ചു. റെസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ നന്ദി പറഞ്ഞു.

കാല്‍നൂറ്റാണ്ട് കൊണ്ട് കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ നെടുംതൂണായി മാറിയ കുടുംബശ്രീ കകൂട്ടായ്മ സമാനതകളില്ലാത്ത സ്ത്രീ മുന്നേറ്റത്തിന്റെ ചുരുക്കപ്പേരാണ്. ടി എന്‍ ഗോപകുമാറിന്റെ ജീവിതവും കര്‍മ്മപഥങ്ങളും സമഗ്രമായി പകര്‍ത്തിയ 'പയണം' ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. എം ജി അനീഷാണ് 'പയണം' സംവിധാനം ചെയ്തത്.