വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഹരിക്കച്ചവടത്തിനെതിരെ വിവരം നൽകിയതിനാണ് ആക്രമണമുണ്ടായതെന്ന് സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കൊച്ചി: ലഹരിമാഫിയക്കെതിരെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരണം നടത്തിയയാൾക്കുനേരെ എറണാകുളം ആലുവയിൽ അക്രമം. കീഴ്മാട് കുട്ടമശ്ശേരി സ്വദേശി സുഭാഷിനു നേരെയാണ് അക്രമം. ഇദ്ദേഹത്തെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഹരിക്കച്ചവടത്തിനെതിരെ വിവരം നൽകിയതിനാണ് ആക്രമണമുണ്ടായതെന്ന് സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളുകളാണ് കുറ്റകൃത്യത്തിന് മുതിർന്നത്. കഴിഞ്ഞ ദിവസം മുതൽ വെട്ടുമെന്നും കൊല്ലുമെന്നും അക്രമികൾ ഭീഷണി മുഴക്കിയിരുന്നതായും സുഭാഷ് വെളിപ്പെടുത്തി. പണി കഴിഞ്ഞ് ചായ കുടിച്ചിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ഒരു കാറിൽ നിന്ന് 4 പേർ ഇറങ്ങി വന്ന് തന്നെ മർദിക്കുകയായിരുന്നുവെന്നും സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കീഴ്മാട് പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗം വൻ തോതിൽ ഉപയോഗവും കച്ചവടവും ഉണ്ടാകുന്ന സാഹചര്യത്തിലാണ് സുഭാഷ് ലഹരിമാഫിയക്കെതിരെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. വിവരങ്ങൾ പൊലീസിന് കൈമാറുകയാണെന്ന് മനസിലാക്കിയ പ്രതികളാണ് തന്നെ ആക്രമിച്ചതെന്നാണ് സുഭാഷ് പറയുന്നത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
