റഷ്യൻ പ്രസിഡന്‍റ് പുടിൻ ഇറാന്‍റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനെയിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ, അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് കടുത്ത മുന്നറിയിപ്പാണ് നൽകിയത്. 

മോസ്കോ: ഇറാന്‍റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനെയിക്ക് പിന്തുണയുമായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ. ഇറാനുള്ള അചഞ്ചലമായ പിന്തുണയും ഇറാനിലെ സുഹൃത്തുക്കളോടുള്ള ഐക്യദാർഢ്യവും താൻ വീണ്ടും ഉറപ്പിച്ചു പറയുന്നുവെന്നും പുടിൻ വ്യക്തമാക്കി. റഷ്യ ഇറാന്‍റെ വിശ്വസിക്കാവുന്ന പങ്കാളിയായി തുടരും. ഇറാൻ സായുധ ആക്രമണത്തെ നേരിടുന്ന ഈ സമയത്ത്, ഈ പദവി തീർച്ചയായും വലിയ ധൈര്യവും സമർപ്പണവും ആവശ്യപ്പെടുന്നുണ്ടെന്നും പുടിൻ മുജ്തബയ്ക്കുള്ള സന്ദേശത്തിൽ പറഞ്ഞു. അതേസമയം കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. വൈറ്റ് ഹൗസിന്‍റെ അംഗീകാരമില്ലാത്ത ഒരു നേതാവും ഇറാനിൽ അധികകാലം അധികാരത്തിൽ തുടരില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

സ്വാഗതം ചെയ്ത് പുടിൻ, അതിർത്ത് ട്രംപ്

അലി ഖമനെയിയുടെ മകൻ തനിക്ക് അസ്വീകാര്യൻ ആണെന്നാണ് ട്രംപ് പറഞ്ഞത്. ഇറാനിൽ ഐക്യവും സമാധാനവും കൊണ്ടുവരുന്ന ഒരാളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ അംഗീകാരമില്ലാതെ അദ്ദേഹം അധികകാലം തുടരില്ലെന്നും ട്രംപ് പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ഓരോ അഞ്ച് പത്ത് വർഷം കൂടുമ്പോഴും ഇറാനിലേക്ക് സൈന്യത്തെ അയക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. മുജ്തബ അയോഗ്യനാണെന്ന് അലി ഖമനെയി തന്നെ മുൻപ് കരുതിയിരുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ - ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ അലി ഖമനെയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മുജ്തബ അധികാരം ഏറ്റെടുത്തത്. ഇറാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കുടുംബവാഴ്ചയ്ക്ക് സമാനമായ രീതിയിൽ അധികാര കൈമാറ്റം നടക്കുന്നത്. ഇതിനെതിരെ ഇറാനിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.

മുജ്തബ എന്ന പേരിന് അറബി ഭാഷയിൽ “തെരഞ്ഞെടുക്കപ്പെട്ടവൻ” എന്നാണ് അ‍‌ർത്ഥം. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാനിൽ ആദ്യമായാണ് പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്നത്. 1969 സെപ്റ്റംബർ 8-ന് മഷ്ഹദിൽ ജനിച്ച മുജ്തബ, അലി ഖമനെയിയുടെ ആറ് മക്കളിൽ രണ്ടാമനാണ്. തത്വശാസ്ത്രവും ഇസ്‌ലാമിക നിയമവും അഭ്യസിച്ച് മതപണ്ഡിതനായി വളർന്നയാൾ. തന്‍റെ 17-ാം വയസ്സിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ ചേർന്ന് മുജ്തബ പോരാടിയിട്ടുണ്ട്. ഐആര്‍ജിസിയുടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മുജ്‍തബ. സൈനിക നേതൃത്വവുമായുള്ള ഇദ്ദേഹത്തിന്റെ അടുത്ത ബന്ധത്തിന് അടിത്തറ പാകിയത് ഈ കാലഘട്ടമാണ്. മുജ്തബ ഖമനെയി ഇതുവരെ ഒരു ഔദ്യോഗിക രാഷ്ട്രീയ പദവിയും വഹിച്ചിരുന്നില്ലെങ്കിലും ഇറാന്റെ ഭരണ സംവിധാനത്തിൽ അതീവ സ്വാധീനമുള്ള വ്യക്തിയായിരുന്നു. തന്റെ പിതാവിനെ കാണാൻ വരുന്നവരെ നിയന്ത്രിച്ചതും പ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ രൂപപ്പെടുത്തിയതും മുജ്തബയായിരുന്നു. ഇറാനിലെ വിവാദമായ 2009-ലെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന 'ഗ്രീൻ മൂവ്‌മെന്റ്' പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതായി റിപ്പോർട്ടുകളുണ്ട്.